Wednesday, January 12, 2011

മഴ




ഒരു നിമിഷം ഒരു കൊച്ചുകുട്ടിയായിരുന്നെങ്കിൽ എന്നെപ്പോഴും  ആശിച്ചു പോകാറുണ്ട്, ഒന്നിനെ പറ്റിയും ഓര്‍ക്കാതെ ചിത്രശലഭം  പോലെ പറന്നു നടക്കുവാന്‍.

തുറന്നിട്ട ജാലകത്തിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. പുറത്തു മഴയുടെ വട്ടം കൂട്ടല്‍. മുറിയിലെ വെളിച്ചം അണച്ചപ്പോൾ പുറത്തു നിന്ന് മിന്നലിന്റെ വെളിച്ചം എന്‍റെ മുഖത്തു വീണു. ആകാശത്തില്‍ വിള്ളല്‍ പോലെ കീറിമുറിച്ചു പായുന്ന വെള്ളിവരകള്‍. കാണുമ്പോൾ ആദ്യമൊക്കെ മനസ്സില്‍ ഭയമായിരുന്നു. തണുത്ത കാറ്റു എന്നെ തലോടി മടങ്ങി പൊയ്. ഓര്‍മകളില്‍ ഇപ്പോളും തളിര്‍ത്തു നിക്കുന്ന ഓരോന്നായി മനസിലൂടെ കടന്നു പോയി.

ഒരുപാടു ശബ്ദങ്ങൾക്ക് ഇടയിൽ ആരും ശ്രദ്ധിക്കാതെ പോയൊരു വേറിട്ടൊരു ശബ്ദമായിരുന്നു ഞാന്‍. ഞാന്‍ ഏകാന്തതയെ  സ്നേഹിച്ചിരുന്നു. തനിയെ സ്വപ്നം കണ്ടിരിക്കാനായിരുന്നു ഏറെ ഇഷ്ടം. കരുകയുടെ ഇല പൊട്ടിച്ചു പൊടി തുടച്ചു വായിൽ ഇടുമ്പോളുള്ള ആ എരിവു എനിക്കൊരുപാടിഷ്ടമയിരുന്നു. വിശാലമായ അമ്പലമുറ്റത്തെ തണുത്ത കാറ്റു പല തലമുറകളുടെ കഥകള്‍ എനിക്ക് പറഞ്ഞു തന്നിരുന്നു. നിര്‍മലമായ ഒരു അനുഭൂതി  അപ്പോളൊക്കെ മനസ്സില്‍ വന്നു നിറയും.

ചിരപരിചിതമായ വഴികളിലൂടെ ഞാന്‍ അലഞ്ഞു നടക്കും. കുളത്തിന്റെ കരയില്‍ ഇരുന്നു കാലുകള്‍ തണുത്ത വെള്ളത്തിലിട്ടു നിഴലിക്കുന്ന തിളങ്ങുന്ന മണല്‍ തരികളെ നോക്കി ഇരിക്കും. പക്ഷെ കുളത്തിന്റെ അരികിലെ വേരുകള്‍ തൂങ്ങി കിടക്കുന്ന പോടുകളില്‍ നിന്ന് പല തരത്തിലുള്ള ശബ്ദങ്ങൾ  എന്നെ അവിടെ നിന്ന് പോകാന്‍ പ്രേരിപ്പിക്കും. പിന്നെയും നടക്കും പാടത്തു പടര്‍ന്നു കിടക്കുന്ന കക്കിരിവള്ളിയിലെ പിഞ്ചു കായകള്‍ പൊട്ടിച്ചു കഴിക്കും. പാടത്തിന്റെ  മൂലയില്‍ ഒരു പൊട്ടകുളം  ഉണ്ടായിരുന്നു. രണ്ടു കണ്ണുകള്‍ മാത്രം പുറത്താക്കി കിടക്കുന്ന തവള കുട്ടന്മാര്‍ എന്നെ കാന്നുമ്പോള്‍ ചാടി മറയും.

ഭൂതകാലത്തിന്റെ പുകമറയില്‍ നിന്ന് ഉണർത്താനെന്ന പോലെ ഒരു ഇടി വെട്ടി. വീണ്ടും മനസ് പിറകോട് പാഞ്ഞു.

മഴയുടെ ഇരമ്പല്‍ കേള്‍ക്കുമ്പോള്‍ അവള്‍ വരുന്നതിനു മുന്നേ ഓടാനുള്ള വ്യഗ്രത മനസ്സില്‍ വരും. പുത്തന്‍ ഉടുപ്പും, ബാഗും നനക്കാനായി അവള്‍ പമ്മി പമ്മി വരും. കുടയുടെ മറ നീക്കി മുഖത്ത് വീഴുന്ന മഴ തുള്ളികള്‍ നാവു നീട്ടി നുണയും. വീട്ടിലെത്തി അമ്മയുടെ അടുത്ത് കിന്നാരം പറഞ്ഞു ചൂട് പലഹാരങ്ങള്‍ കഴിക്കുന്നതോര്‍ത്തു വെള്ളം തട്ടി തെറിപ്പിച്ചു  നടക്കും.

വീട്ടിലെത്തിയാല്‍ നനഞ്ഞു കുതിർന്ന ഉടുപ്പ് മാറ്റി കപ്പു നിറയെ ചൂട് ചായ മൊത്തി കുടിച്ചു ഓരോ കഥകള്‍ പറയും, ചിലപ്പോള്‍ അമ്മ മൂളുന്നുണ്ടാകും പിന്നെ അടുത്ത മഴക്കായി ഇറയത് കാത്തിരിക്കും.. കാറ്റു വീശുംപോലെക്കും അപ്പുറത്ത് അമ്മമ്മയുടെ പറമ്പിലെ കൊളമ്പു മാങ്ങകള്‍ വീഴുന്ന ശബ്ദം കേക്കുമ്പോള്‍ ഞാനും  അനിയനും ഓടും. അപ്പോളേക്കും മഴ വന്നെന്നെ പുണരും. പിന്നെ മഴയത്തു നിന്നു  കേറാന്‍ തോന്നില്ല . പനി പിടിക്കുംമെന്നു അമ്മ വഴക്ക് പറയുമ്പോള്‍ അമ്മയുടെ സമാധാനത്തിനു തലയില്‍ പ്ലാസ്റ്റിക്‌ കവറും ഇട്ടു മഴയുടെ താളത്തിനൊത്തു തുള്ളും.

പുറത്തു മഴ തകര്‍ത്തു പെയ്യുകയാണ്. ജനൽ പാളികൾ  തുറന്നടയുന്ന സബ്ദം. കാറ്റത്തു ദിശ മാറി വരുന്ന ചിതറി തെറിച്ച മഴ തുള്ളികള്‍ എന്നെ കൂടെ കളിയ്ക്കാന്‍ വിളിക്കുകയാണ്‌.ആ ഇരുട്ടത്ത്‌ ഇറങ്ങി നിക്കണം എന്ന് തോന്നുന്നു, പക്ഷെ കഴിയുനില്ല . ഒരുപാട് വളർന്നിരിക്കുന്നു ഞാന്‍. എന്‍റെ അടുത്ത് എന്‍റെ മക്കള്‍ കിടന്നു ഉറങ്ങുന്നു. എന്‍റെ മോളുടെ പാതി അടഞ്ഞ കണ്ണില്‍ ഒരു സ്വപ്നത്തിന്റെ തിരയിളക്കം. മഴ അവളുടെ സ്വപ്നത്തില്‍ നിറഞ്ഞു പെയ്യുകയവാം.

പുലര്‍ച്ചയ്ക്ക് പുറത്തിറങ്ങിയപ്പോ പുതുമണ്ണിന്റെ ഗണ്ഡം. കറുത്ത് നനഞ്ഞ മണ്ണില്‍ ഇളം പുല്‍നാമ്പുകള്‍. ഇന്നലെത്തെ മഴയുടെ താണ്ഡവത്തില്‍ തല കുനിച്ചു നിക്കുന്ന വലിയ പൂക്കളുള്ള ചുവന്ന ചെട്ടി മല്ലികള്‍. മനസ്സില്‍ എന്തോ ഒരു സന്തോഷം. എല്ലാ വിഷമങ്ങളും എന്‍റെ കണ്ണുനീരായി ഒലിച്ചു പോയതായിരുന്നോ ഇന്നലത്തെ മഴ. പുതിയൊരു ഊര്‍ജത്തോടെ ഞാന്‍ വീണ്ടുമൊരു തിരക്ക് പിടിച്ച ദിന ചര്യകളിലേക്ക്‌ നീങ്ങി.

------------------------------------------------------------------------------------------------------------------

No comments: