ഇന്നും എന്നും വേദനിപ്പിക്കുന്നതും, കണ്ടും ജീവിച്ചും കൊതി തീരാത്തതുമായ എന്റെ അമ്മക്കിളിക്കൂട് ത്രിശൂർ ജില്ലയിലെ കാഞ്ഞാണിയിലാണ്. ബാല്യത്തിന്റെ ഒരു പാട് നിറങ്ങള്‍ മനസ്സില്‍ കോറിയിട്ട പിങ്ക് നിറത്തില്‍ ചുവരുകളുള്ള പാടത്തിന്റെ നടുക്കായി ആ വീട്. എല്ലാവരെയും പോലെ ഞാനും എല്ലാ അവധിക്കും എന്റെ അമ്മയുടെ കൈ പിടിച്ചു, വഴുതുന്ന ഇട വഴിലൂടെയും, പാടവരംബിലൂടെയും പല പ്രാവശ്യം അങ്ങോട്ട് കയറി ചെന്നിടുണ്ട്.
വീടിന്റെ ഉമ്മറത്ത് നിറഞ്ഞ ചിരിയോടെ എന്റെ അമ്മമ്മ ഇരിക്കുന്നുണ്ടാവും എപ്പോളും. വെളുത്ത സില്‍ക്ക് പോലുള്ള മുടിയാണ് എനിക്ക് ഓര്‍മ്മ വെക്കുമ്പോളെ അമ്മാമ്മക്ക്. അവിടെ എത്തിയാല്‍ പിന്നെ ഞാന്‍ അദ്ബുദ ലോകത്തെത്തിയ ആലീസിനെ പോലെ ആയി മാറും. വീടിന്റെ രണ്ടു വശത്തും നീണ്ടു കിടക്കുന്ന പാടങ്ങളാണ്. എപ്പോളും വീശി കൊണ്ടിരിക്കുന്ന തണുത്ത കാറ്റു. വീടിന്റെ തൊടി നിറയെ പേരയും, മാവുമാണ്.
വേനലവധിക്ക് വരുമ്പോള്‍ മിക്കപ്പോളും നിറയെ മാങ്ങയും പേരക്കയും ഒക്കെ ഉണ്ടാവും. ചുമന്ന നിറത്തില്‍ ഉള്ളു നിറയെ കുരുവുള്ള പേരക്കയും, കുരു അധികം ഇല്ലാത്ത വെള്ള പേരക്കയും ഒരു പാട് ഉണ്ടായിരുന്നു . പറമ്പിന്റെ തെക്കേ അറ്റത്തു നല്ല ഒരു മല്‍പിരിയന്‍ മാവ് ഉണ്ടായിരുന്നു. കുറച്ചൊന്നു ചെരിഞ്ഞു നിക്കുന്ന അവന്റെ പുറത്തു കയറിയാണ് ഞങ്ങള്‍ കുട്ടികളുടെ മാങ്ങാ തീറ്റ. അധിക്കവും ഞാനും എന്റെ മേമയുടെ മോന്‍ മുന്നയും ആ മാവിന്റെ മേലെയിരുന്നാണ് കഥ പറച്ചില്‍. അവൻ ഒരു പാട് കഥകൾ ഉണ്ടാക്കി പറഞ്ഞു തരും. ഇല്ലാത്തതാണ് എന്നു അറിഞ്ഞു തന്നെ ഞാൻ കേട്ടിരിക്കും. ഒക്കെ അവന്റെ തന്നെ വീരസാഹസിക കഥകൾ ആവും.
ആ വീട്ടിന്റെ ചുമരുകള്‍ക്കു എപ്പോളും പിങ്ക് നിറത്തിലുള്ള ഓയില്‍ പൈന്റാണ്. ചെന്ന് കയറുന്ന ഇറയത്തു,ചതുരത്തിലുള്ള ഒരു തൂണ് ഉണ്ട്. വെറുതെ ഇരിക്കുമ്പോ അതിലെ പെയിന്റ് അടര്‍ത്തി കളയലു എന്റെ ഹോബിയാണ്. തൂണില്‍ പല ഷേപില്‍ ചിത്രങ്ങള്‍ പോലെ തോന്നും അത് കാണുമ്പോ.
അമ്മ അനിയനെ പ്രസവിച്ചത് തൊട്ടാണ് ആ വീടു എനിക്ക് കൂട്ടായതു. അന്ന് എന്റെ അമ്മയുടെ അനിയത്തിയാണ് എന്നെ നോക്കിയിരുന്നത്. ഒരു അമ്മയെ പോലെ എന്നെ നോക്കിയത്. കോളേജിൽ. MAkkuപഠിച്ചിരുന്നു മേമ. എവിടെ പോകുമ്പോളും ഒരു വാല് പോലെ ഞാനും കൂടെ പോവും. പാവാടയും ബ്ലൌസും ഇട്ടു തലയില്‍ മുല്ല മുട്ട് മാല വെച്ച് ഒരിക്കല്‍ ഞങ്ങള്‍ ബ്രഹ്മകുളം തിയറ്ററില്‍ സിനിമ കാണാന്‍ പോയത് ഓര്‍ക്കുന്നു. ഗീതാഞ്ജലി ആയിരുന്നു പടം എന്നാണ് ഓര്‍മ്മ. തിയറ്ററില്‍ വെച്ച് മുല്ല മുട്ട് വിരിയുംബോല്ലുള്ള ആ നറുമണം ഇന്നും എനിക്ക് അനുഭവപെടും.
ചില അവധിക്കു എല്ലാരും ഒത്തു കൂടും. ഗള്‍ഫില്‍ നിന്ന് വരുന്ന വല്യ മാമനും അമ്മായിയും രണ്ടു പെണ്‍കുട്ടികളും, വല്യമ്മയും മക്കളും, അമ്മയുടെ രണ്ടാമത്തെ അനിയത്തിയും മക്കളും. എന്റെ ഏറ്റവും ചെറിയ മാമന്റെ കല്യാണത്തിന്ന്നു ആണെന്ന് തോന്നുന്നു ഒരിക്കല്‍ എല്ലാരും കൂടിയത്. എല്ലാവരും ഉള്ളപ്പോൾ ഞങ്ങൾ രണ്ടു ഗ്രൂപ്പ് ആയി മാറും. ഞാനും അനിയനും, മേമയുടെ മക്കളും ഒരു സൈഡ്. മാമന്റെ മക്കൾ ഒരു സൈഡ്. ഒരു തരത്തിൽ പറഞ്ഞാൽ വെളുത്തു തുടുത്തു ഇരിക്കുന്ന അവരോടു ചെറിയ അസൂയ ഉള്ളിൽ ഉണ്ടായിരുന്നു. പിന്നെ അവരുടെ മുഖത്തു ഞങ്ങളെ കാണുമ്പോൾ അന്യഗ്രഹ ജീവികളെ കണ്ട പോലെ ഒരു അപരിചിതത്വം, അതു കാണുമ്പോൾ അവര് നമ്മുടെ ശത്രുക്കൾ ആണെന്ന് ഞങ്ങൾ വിശ്വസിച്ചു പോന്നു. ഇടയ്ക്കു അടക്കി വെച്ചാ ദേഷ്യം മുന്ന പുറത്തെടുക്കും.
ഞാനും മുന്നയും ഒരു വിധം എല്ലാ സ്കൂള്‍ പൂട്ടിനും ഉണ്ടാവും. കുറെ തല്ലു കൂടും കുറെ കളിക്കും. പാടത്തു ചൂണ്ടയിട്ടും, അയല്‍പക്കത്തെ കുട്ടികളുമായി ഓടി കളിച്ചും, മാങ്ങ തിന്നും നടക്കും ഉച്ച തിരിയും വരെ. ചായയുടെ സമയമാവുമ്പോ അമ്മമ്മ റസ്ക് വാങ്ങാന്‍ പറഞ്ഞയക്കും. ജയ ബേക്കറിയുടെ പലഹാരങ്ങള്‍ ഉണ്ടാക്കുന്നത് വീടിനടുത് തന്നെയാണ്. അവിടെ എത്തുമ്പോളേക്കും ബ്രെഡിന്റെ കൊതിപ്പിക്കുന്ന മണം വരും. നല്ല ചൂടുള്ള മുറിക്കാത്ത ബ്രെഡും മൊരിഞ്ഞ റസ്കും, പഫ്സും ഓക്കേ വാങ്ങിയാണ് തിരച്ചു വരിക.
മേമയുടെ കല്യാണം കഴിഞ്ഞിട്ടു അവർ വീട്ടിൽ വരുമ്പോൾ, പാപ്പനായിരുന്നു എന്റെ ഹീറോ. പാപ്പൻ മേമയുടെ കഴുത്തിൽ കെട്ടിയ പൊക്കിൾ വരെ നീണ്ടു കിടക്കുന്ന താലി മാല കണ്ടു ആ ആളെ തന്നെ ഞാനും കല്യാണം കഴിച്ചാലോ എന്നു പോലും അഞ്ചാറ് വയസ്സുള്ള എനിക്ക് തോന്നി.
ചില സ്കൂള്‍ പൂട്ടിനു ഞാന്‍ മാത്രെ ഉണ്ടാവൂ അമ്മമ്മയുടെ കൂടെ. എങ്കിലും എനിക്കും ബോറടിച്ചിരുന്നില്ല. ഒറ്റയ്ക്ക് അലഞ്ഞു തിരിഞ്ഞു നടക്കും തട്ടിന്‍ പുറത്തും, പാഷന്‍ ഫ്രൂട്ട് പെറുക്കാനും പാടത്തും.പേടി വരുമ്പോൾ ഞാൻ എന്നോട് തന്നെ സംസാരിച്ചു. ഉച്ചക്ക് വടക്കേ അതിരില്‍ നില്‍ക്കുന്ന മൈലാഞ്ചി പൊട്ടിച്ചു അരച്ച് കയില്‍ ഇടും ഇടയ്ക്കു. ചില സമയത്ത് തോന്നുമ്പോള്‍ അമ്മാമയുടെ അനുവാദം വാങ്ങി പാഠം കടന്നു " കുന്നതേക്ക് " അത് ഞങളുടെ തന്നെ ബന്ധു കളുടെ വീടായിരുന്നു. വലിയ ഒരു കുളമുണ്ട് ചാത്തന്‍ കുളം. കലങ്ങിയ വെള്ളമുള്ള ആ വലിയ കുളത്തിന്റെ പിന്നിലാണ് ആ വീട്. അവരുടെ വീട്ടില്‍ പോകുന്നതിന്റെ മുഖ്യ ഉദ്ദേശം മുല്ല പൂവ് ഉണ്ടോന്നു നോക്കാനാണ്. അവരുടെ പറമ്പില്‍ നിറയെ കുറ്റി മുല്ലകളുണ്ട്. അവിടെ ചെന്നാല്‍ അവിടുത്തെ ചേച്ചി മുല്ല മുട്ട് പൊട്ടിച്ചു മാല കെട്ടി തരും.
രാത്രി അമ്മമ്മയുടെ സ്പെഷ്യല്‍ പുളിശ്ശേരിയും കൂടി ചോറ് ഉണ്ട് കിടക്കും. പുറത്തേക്കു നോക്കുമ്പോ നിലാവിൽ പേരയുടെ ചില്ലകള്‍ മനുഷ്യരെ പോലെ തോന്നും. പേടിച്ചു അമ്മമ്മയെ കെട്ടി പിടിക്കും. അമ്മമ്മ ചൊല്ലി തരുന്ന പ്രാര്‍ത്ഥന ചൊല്ലി കിടന്നു ഉറങ്ങും.
ഓരോ വയസ്സ് കൂടും തോറും ഞാനാ വീടിനേം അവിടുത്തെ ഓരോ മരങ്ങളെയും സ്നേഹിക്കാന്‍ തുടങ്ങി. ഇടക്കൊക്കെ കായ പൊഴിച്ച് തരുന്ന ബദാമും, വെള്ള നിറത്തില്‍ ചാമ്പക്ക ഉണ്ടാവുന്ന കുഞ്ഞി ചാമ്പയും, അമ്മാമ്മക് പ്രിയപ്പെട്ട കട പ്ലാവിന്‍ തയ്യും എന്റെ കൂട്ടുകാരായി. എന്നും രണ്ടു പൂവെങ്ങിലും ഉണ്ടാവുന്ന മുല്ലയുണ്ടായിരുന്നു തോട്ടത്തില്‍. പിന്നെ വല്യ ഒരു ചെമ്പരത്തി. പിങ്ക് നിറത്തില്‍ കട്ട ചെമ്പരത്തിയും അതില്‍ പടര്‍ന്നു കിടക്കുന്ന മഞ്ഞ കോളാമ്പിയും, പൂത്തു നിക്കുമ്പോള്‍ ഒരു കാവടി പോലെ തോന്നും. തോട്ടത്തിന്റെ പിന്നില്‍ ഒരു ഗോബര്‍ ഗ്യാസിന്റെ പ്ലാന്റ് ഉണ്ട്. അവിടേം ചെന്നിരിക്കും ചിലപ്പോ. കയ്യാലയില്‍ ആദ്യം മൂന്നു പശുവോക്കെ ഉണ്ടായിരുന്നു. പിനീട് അമ്മാമ്മക്ക് നോക്കാന്‍ പറ്റാതായപ്പോൾ ഓരോന്നായി കൊടുത്തു. അവസാനം ഒന്ന് മാത്രമായി.
പിന്നീടു സ്കൂളിൽ പഠിക്കുന്ന സമയത്താണ് അമ്മമ്മ വീണു എന്ന് കേട്ടത്. ആ വീഴ്ചയോടെ അമ്മാമ്മക്ക് നടക്കാന്‍ പറ്റാതായി. പിന്നെ റാണിയെ പോലെ പ്രൗഢിയിൽ ജീവിച്ച അമ്മമ്മയുടെ ജീവിതം കിടപ്പും ഇരിപ്പുമായി. ആ വീഴ്ചയോടെ ആ വീട് ഞങ്ങള്‍ക്ക് അന്യമായി.
പിന്നീടു ഒരിക്കൽ അവിടെ വീണ്ടും ഒരു മരണത്തിനു ഒത്തു കൂടി . അന്ന് പുല്ലു പിടിച്ചു കിടക്കുന്ന ആ വീട് കണ്ടപ്പോ ശെരിക്കു സങ്കടം വന്നു. എല്ലാരുടെം കാല്‍ സ്പര്‍ശം പതിഞ്ഞപ്പോ ആ വീടിനൊരു ജീവന്‍ വന്നു. വീണ്ടും എല്ലാ ചടങ്ങും കഴിഞ്ഞു എല്ലാരും പിരിഞ്ഞു പൊയ് . പൊളിഞ്ഞു തുടങ്ങിയ ഭിത്തികളും വിണ്ടു തുടങ്ങിയ തറയുമായി ആ വീട് ഞങ്ങളെ യാത്രയാക്കി.
അവസാനം അമ്മമ്മയും പോയി. ഒരിക്കൽ എന്തോ കാര്യത്തിന് അവിടെ പോയപ്പോൾ, എനിക്ക് തീരെ പരിജയം ഇല്ലാത്ത വീട് പോലെ തോന്നി. തൊട്ടടുത്ത പാടങ്ങൾ നികത്തി അവിടെ ഒക്കെ വീട്, വഴികൾ. ആ വീട്ടിൽ അപ്പോൾ ആരോ വാടകക്ക് താമസിച്ചിരുന്നു. അപരിചിതരെ പോലെ ആ മുറ്റത്തു നിന്നു ഞാൻ മടങ്ങി പോന്നു. ജീവിതത്തിൽ ഏറ്റവും സന്തോഷം ഉള്ള ദിനങ്ങൾ എനിക്ക് സമ്മാനിച്ച എന്റെ അമ്മകിളിക്കൂട്........
ചിത്രം: ഇന്റര്‍നെറ്റില്‍ നിന്ന്