Thursday, March 29, 2018

ആടിയുലഞ്ഞ മനസ്സ്

പഴുത്ത ഇലകൾ വീണു കിടന്നിരുന്ന ആ വലിയ മരത്തിന്റെ ചുവട്ടിൽ ഇരുന്നു സ്വയം ആ ലോകത്തു നിന്നു അപ്രത്യക്ഷമാകുന്ന പോലെ സങ്കൽപ്പിച്ചു  ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചു. കൊടുംകാറ്റു പൊലെ എന്റെ വേരുകൾ കൂടി പിഴുതെറിഞ്ഞു കൊണ്ടും   ഇളം കാറ്റു പോലെ തഴുകി ആശ്വസിപ്പിച്ചും ഒരുപാട് അനുഭവങ്ങൾ.
പലപ്പോളായി ലാവ പൊലെ ഉരുകിയൊലിച്ച എന്റെ മാത്രമായ സങ്കടങ്ങൾ മനസ്സിൽ പലപ്പോളായി മനസ്സിൽ അടിഞ്ഞു കൂടി. എപ്പോളൊക്കേയൊ മനസ്സ് എന്റെ പിടിയിൽ നിന്നു കൈ വിട്ടുപോയി. പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല,  സമാധാനിപ്പിക്കാനും . അതുകൊണ്ട് ഞാൻ ദൈവത്തെ എന്റെ കൂട്ടാക്കി .  ചിലപ്പോൾ കൃഷ്ണനായും , ചിലപ്പോൾ ദേവി ആയും അവർ എന്റെ സങ്കടങ്ങൾ കേട്ടു. എന്റെ പരാതികൾ കേട്ടു അവർ പറയും " വിഷമിക്കണ്ട മോളെ   ഞങ്ങൾ കൂടെ തന്നെ ഉണ്ട് ".  അങ്ങനെ മനസ്സ് താളം തെറ്റാതെ കൊണ്ട്‌ നടന്നു.
മനസ്സ് താളം തെറ്റിയ ചില മുഖങ്ങൾ മനസ്സിലേക്ക് കടന്നു വന്നു   . പണ്ട് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു 'പട്ടാണി ഐശു ' എന്നു എല്ലാരും വിളിച്ചിരുന്ന വൃദ്ധയായ ഒരു സ്ത്രീ ഉണ്ടായിരുന്നു.  നട്ടെല്ല് അല്പം വളഞ്ഞു,  എപ്പോളും പിറുപിറുത്തു കൊണ്ടു ചുള്ളിയും കമ്പും പെറുക്കി അവർ അവരുടേതായ ലോകത്തു സന്തുഷ്ടയായി നടന്നു. എങ്ങനെ ആയിരിക്കും അവരുടെ മനസ്സ് കൈവിട്ടു പോയത്.  ഒരുപാട് സ്നേഹിച്ച ആരെങ്കിലും ഉപേക്ഷിച്ചു പോയതാണോ,  ഇല്ലെങ്കിൽ മനസ്സിന് താങ്ങാൻ പറ്റാത്ത വല്ലതും സംഭവിച്ചു കാണും.  ഒരു അടച്ചുറപ്പും ഇല്ലാത്ത ചെറ്റ കുടിലിൽ അവർ ഒറ്റയ്ക്ക് ജീവിച്ചു പോന്നു.  ആരെയും ഉപദ്രവിക്കുന്ന പ്രകൃതം ആയിരുന്നില്ല എങ്കിലും അവർ അടുത്തു എത്തുമ്പോൾ ഞങ്ങൾ കുട്ടികൾ പേടിച്ചു മാറുമായിരുന്നു .
വേറെ ഓർമയിൽ തെളിയുന്ന മുഖം സ്കൂളിലിനടുത്തുള്ള ആളില്ലാത്ത പീടിക തിണ്ണയിൽ മുഷിഞ്ഞുലഞ്ഞ ഉടുപ്പും ജഡ കെട്ടിയ മുടിയുമായി ' ദേവൂട്ടി '.  25-30 വയസ്സ് പ്രായം തോന്നുന്ന കാണാൻ സാധാരണ ഒരു സ്ത്രീ   ആദ്യം കാണുമ്പോൾ അവരുടെ ഒക്കത്തു ഒരു കുട്ടിയുണ്ടായിരുന്നു.  പാവം തോന്നി ആരെങ്കിലും ഭിക്ഷ കൊടുക്കുന്നത് കൊണ്ടു ആ കുട്ടി വളർന്നു. കുറച്ചു ആയപ്പോൾ കുട്ടിയെ ആരോ അനാഥാലയത്തിൽ ആക്കി എന്നു ആരോ പറഞ്ഞു.  പിന്നത്തെ കൊല്ലം വീണ്ടും ദേവൂട്ടിയെ കാണുമ്പോൾ അവരുടെ വയറു വീണ്ടും വീർത്തു വന്നു . കുളിക്കാതെയും നനക്കാതെയും നടക്കുന്ന,  ദുർഗന്ധം വമിക്കുന്ന ബുദ്ധിസ്ഥിരതയില്ലാത്ത ആ പാവത്തിനെയും,  ഒരു പാട് ബുദ്ധിയും സംസ്കാരസമ്പന്നർ എന്നു സ്വയം ധരിക്കുന്ന പകൽ മാന്യന്മാർ വെറുതെ വിട്ടില്ല എന്നതിന്റെ തെളിവെന്ന പൊലെ .
ഗർഭിണിയാണെന്ന് അറിഞ്ഞ മാസം മുതൽ കിടക്കയിൽ മാത്രം ചെലവഴിക്കുന്ന ഇന്നത്തെ തലമുറ,  വയറു കീറി കുഞ്ഞിന് ജന്മം നൽകുമ്പോൾ   ദേവൂട്ടി വണ്ടികൾ ചീറിപ്പായുന്ന റോഡിന്റെ സൈഡിൽ പുല്ലുകളുടെ മറയിൽ പിന്നെയും കുഞ്ഞിന് ജന്മം നൽകി  . ആ കുഞ്ഞിന് ദേവൂട്ടി പാല് കൊടുത്തു കാണുമ്പോൾ . ഇടക്കെപ്പോഴോ വിശന്നു കരയുന്ന കുഞ്ഞിന് മണ്ണും ഇഷ്ടിക പൊടിയും വെള്ളം ചേർത്തു കുഴച്ചു അവൾ ഊട്ടി.  സെറിലാക്കും,  പുഴുങ്ങിയ ഏത്തപ്പഴവും കൊടുത്തു വളർത്തിയ കുഞ്ഞുങ്ങൾ വിരശല്യം കൊണ്ടു വിളർത്തു വന്നപ്പോൾ    ദേവുട്ടിയുടെ മകൻ പൂർണാരോഗ്യവാനായി തന്റെ അമ്മയുടെ വിരൽ പിടിച്ചു നടക്കുന്നത് മറ്റു അമ്മമാർ ആശ്ചര്യത്തോടെ നോക്കി കണ്ടു .
ഇടയ്ക്കു തോന്നും മനസ്സിന്റെ സ്ഥിരതയില്ലായ്മ ഒരു അനുഗ്രഹമാണെന്നു.  അവർ ചുറ്റും നടക്കുന്നത് അറിയുന്നില്ലാലോ.  ശരീരം നൊന്താലും അവരുടെ മനസ്സ് നൂല് പൊട്ടിയ പട്ടം പൊലെ പാറി നടന്നു അതുകൊണ്ട് തന്നെ അവർ ഒന്നിനെ പറ്റിയും പേടിച്ചില്ല , മറ്റുള്ളവർ എന്ത്‌ വിചാരിക്കും എന്നു ഉത്ക്കണ്ഠപ്പെട്ടില്ല .
ബോധത്തിന്റെയും ഉന്മാദത്തിന്റെയും ഇടയിലെ നൂൽപ്പാലത്തിലൂടെ പലപ്പോളും വിറക്കുന്ന കാലുകളോടെ ഞാൻ നടന്നു നീങ്ങി.  ഈ ലോകത്തിലെ ഏറ്റവും നിർഭാഗ്യവതി ഞാൻ ആണെന്ന് തോന്നി,  ആരും എന്നെ സ്നേഹിക്കുന്നില്ല എന്നു തോന്നി. പലപ്പോളായി മനസ്സിൽ കട്ടകൂടിയ ലാവ ഇടക്കു ഉരുകിയൊലിച്ചു എന്റെ കണ്ണീരായി.  രാത്രികളിൽ എന്റെ തലയിണകൾ കണ്ണുനീരിൽ കുതിർന്നു .
ഡിപ്രെഷൻ എന്ന ആ അഗാധ ഗർത്തത്തിന്റെ വക്കിൽ നിന്നു എന്നെ അനുനയിപ്പിച്ചു കൂടെ കൊണ്ടു വന്നത് അവന്റെ സ്നേഹം ആയിരുന്നു.  അനാവശ്യമായ എന്റെ ദേഷ്യവും , വാശികളും , സംശയവും അവൻ സഹിച്ചു. ഇടക്കെല്ലാം ഞാൻ അതിരുവിടുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയതും സംതൃപ്തിയോടെ ഞാൻ നോക്കിയിരുന്നു.
ഒരു പക്ഷെ പണ്ടേ തൊട്ടു ഞാൻ എല്ലാം പറയുന്ന എന്റെ ദൈവങ്ങൾ പറഞ്ഞു വിട്ടതാകാം അവനെ എന്റെ അടുത്തേക്ക്.  ഉന്മാദത്തിന്റെ പിടിയിൽ നിന്നു എന്നെ മോചിപ്പിച്ചു ഒരുപാടു കാലം സാധാരണ സ്ത്രീ ജന്മം ജീവിച്ചു തീർക്കാൻ... 


Thursday, March 22, 2018

യോദ്ധാവിന്റെ തോൽവി

ഒരു ലക്ഷ്യബോധവും ഇല്ലാതെ അവൻ നടന്നു. ചെരുപ്പിടാതെ കാലിൽ കൂർത്ത കല്ലുകൾ തട്ടി ചോര പൊടിയുന്നത് അവൻ അറിഞ്ഞില്ല. നെഞ്ചിലെ നീറ്റൽ അതിലും ഒരുപാട് അധികം ആയിരുന്നു.
ഓർമ്മ വെച്ച നാൾ മുതൽ അമ്മയുടെ കണ്ണുകൾ കലങ്ങിയെ അവൻ കണ്ടിട്ടുള്ളൂ . അതു പോലെ അച്ഛൻ എന്നു വിളിക്കുന്ന ആ മനുഷ്യൻ സത്യത്തിൽ തന്റെ അച്ഛൻ തന്നെ ആണോ എന്നു പോലും ചിന്തിച്ചിരുന്നു.  ഒരിക്കൽ പോലും വാത്സല്യത്തോടെ ഒരു തലോടൽ, എന്തിനു ഒരു നോട്ടം പോലും അയാളിൽ നിന്നു ഒരിക്കൽ പോലും ഉണ്ടായിട്ടില്ല
എന്തിനും ഏതിനും കുത്തുവാക്കുകൾ   ഒടിഞ്ഞു തീർന്ന ചൂരലുകൾ എണ്ണം കൂടും തോറും മനസ്സിൽ ഒരു മൃഗം ചങ്ങല പൊട്ടിക്കാൻ വെമ്പും പോലെ തോന്നി. കൂട്ടുകാരുമായി കളിക്കാൻ പോയാൽ,  പോകാതെ വീട്ടിലിരുന്നു പഠിച്ചാൽ  ഉറക്കെ ചിരിച്ചാൽ,  ഏതിനെന്നും എന്തിനെന്നും അറിയാത്ത ചൂരലിന്റെ നീറ്റൽ ആദ്യം ആദ്യം അവനെ കരയിപ്പിച്ചിരുന്നു.  പിന്നീട് ആ വേദന അവഗണിച്ചു കണ്ണിൽ പ്രതിക്ഷേധവുമായി അവൻ എല്ലാ തല്ലും നിന്നു കൊള്ളും. ഒന്നും ചെയ്യാൻ പറ്റാതെ നിൽക്കുന്നു അമ്മയുടെ മുഖം മാത്രം ഒരു വിങ്ങലായി ഉള്ളിൽ കിടന്നു .
തനിക്കു കൂട്ടായി ഒരു അനിയത്തി കുട്ടി വന്നപ്പോൾ അവൻ സന്തോഷിച്ചു. അവളോടെങ്കിലും അയാൾ സ്നേഹം കാണിക്കുമെന്ന് പ്രതീക്ഷിച്ചു.  പക്ഷെ അവൾ വളർന്നു,  എന്നിട്ടും അച്ഛന്റെ സ്വഭാവത്തിൽ മാറ്റം ഒന്നും കണ്ടില്ല. അമ്മ ദിവസം കഴിയും തോറും വിളർത്തു വന്നു.
നന്നായി പഠിച്ചു അമ്മയെയും അനിയത്തി കുട്ടിയേയും കൊണ്ടു ദൂരെ എവിടെയെങ്കിലും പോയി സമാധാനത്തോടെ ജീവിക്കണം എന്നു മനസ്സിൽ ഉറച്ചു . സമ പ്രായത്തിൽ എല്ലാവരും ആവശ്യമുള്ളതൊക്കെ പൈസ കൊടുത്തു വാങ്ങുമ്പോൾ ,  അവൻ ഓരോ പൈസയും കൂട്ടി വെച്ചു,  തന്റെ ഭാവി സ്വപ്നങ്ങൾക്ക് നിറം നൽകാൻ. കൗമാര സ്വപ്‌നങ്ങൾ അവന്റെ മനസ്സിൽ കൂട് കൂട്ടാതെ മാറി നടന്നു. ഓരോ പെൺകുട്ടിക്കും തന്റെ അമ്മയുടെ നിസ്സഹായ മുഖം ആണെന്ന് അവന് തോന്നി.
പത്താം ക്ലാസ്സിൽ ആയി . ശിവൻ മാഷ് അവനോടു പറഞ്ഞു " മനസ്സ് ഏകാഗ്രമാക്കി പഠിച്ചാൽ നീ ആവും ഈ സ്കൂളിൽ ഒന്നാമൻ". സ്വസ്ഥമായി ഇരുന്നു പഠിക്കാൻ ഒരു മുറി പോട്ടെ ഒരു മേശയും കസേരയും പോലും ഇല്ലായിരുന്നു. എല്ലാവരും ഉറങ്ങുമ്പോൾ അരണ്ട വെളിച്ചത്തിൽ പഠിക്കാനിരിക്കും.  ചിലപ്പോൾ ലഹരി വിട്ടു ഉണരുന്ന അച്ഛന്റെ അലർച്ച കേൾക്കാം "കറണ്ടിന്റെ കാശു കൊടുക്കാൻ നിന്റെ അപ്പൻ സമ്പാദിച്ചു കൂട്ടുന്നുണ്ടല്ലോ ?" അതു കേൾക്കുമ്പോൾ ബാക്കി കേൾക്കാൻ അറക്കുന്ന പദങ്ങൾ കേൾക്കാതിരിക്കാൻ മനസ്സില്ലാമനസ്സോടെ വിളക്കണക്കും. അയാൾ എന്നും മോന്തുന്ന ലഹരിയിൽ വിഷം വല്ലതും ചേർത്തു അയാളെ ഇല്ലാതാക്കിയാലോ എന്നു പോലും ചിന്തിച്ചു .
എപ്പോളും നിറയുന്ന അമ്മയുടെ കണ്ണുകളും , വിലങ്ങു വെച്ചു കൊണ്ടു പോകുന്ന പോലീസും , ഒരിക്കലും നടക്കാതെ പോകുന്ന ഭാവി സ്വപ്നങ്ങളും അവനെ നിസ്സഹായനാക്കി. സ്റ്റഡി ലീവിന് എല്ലാരും ഇരുന്നു പഠിക്കുമ്പോൾ അവന് അച്ഛൻ ഇല്ലാത്ത സമയം മാത്രമേ പഠിക്കാൻ കിട്ടിയിരുന്നുള്ളൂ .വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛൻ എന്തിനാണ് എല്ലാം ഇട്ടെറിഞ്ഞു പോന്നത് എന്നു അവന് ചിന്തിച്ചു. ജോലിയില്ലാതെ കൈയിൽ പൈസ ഇല്ലാതെ ആയതോടെ ആണ് അച്ഛൻ ഇങ്ങനെ ആയി തീർന്നതെന്നു അമ്മ ന്യായീകരിച്ചു .  എന്തിനാ ആ ദേഷ്യം ഒന്നും അറിയാത്ത മക്കളുടെ മേലെ തീർക്കുന്നതെന്ന് അവനു മനസ്സിലാക്കാൻ കഴിഞ്ഞില്ല.
പരീക്ഷയുടെ രണ്ടു ദിവസം മുന്ന് അയാൾ പതിവിലും കലി തുള്ളിയാണ് എത്തിയത്.  "കടയിൽ പോയി സിഗരറ്റ് വാങ്ങി കൊണ്ടു വാടാ " എന്നലർച്ച കേട്ടു.  പുസ്തകം മടക്കി വെക്കുന്നതിനിടെ അച്ഛൻ മുറിയിലേക്ക് വന്നു.  "ചെവി കേട്ടു കൂടെടാ നായെ " എന്നു അലറി കൊണ്ടു ആദ്യത്തെ അടി ചെവിക്കു തന്നെ വീണു. കണ്ണിൽ ഇരുട്ടു കയറുന്ന പോലെ തോന്നി.
"അവന്റെ ഒരു പഠിപ്പു" എന്നും പറഞ്ഞു കൈയിൽ കിട്ടിയ പുസ്തകങ്ങൾ വാരിയെടുത്തു പുറത്തേക്കു പാഞ്ഞു    കരഞ്ഞു കൊണ്ടു അമ്മ പിന്നാലെ . അവന് പുറത്തേക്കു വന്നപ്പോളേക്കും ആളുന്ന തീയിൽ പുസ്തകങ്ങൾ പാതിയിലേറെ കത്തി കഴിഞ്ഞിരുന്നു.
ഒന്നും ഓർത്തില്ല,  വേലിക്കലെ ശീമ കൊന്ന ഒടിച്ചെടുത്തു അയാളുടെ പുറത്തു ഒന്ന് കൊടുത്തു .
മദം പൊട്ടിയ ആനയെ പോലെ പല്ലിറുമ്പികൊണ്ടു അയാൾ അവനു നേരെ തിരിഞ്ഞു . കൈയിലെ വടി വാങ്ങി അതു ചിന്നി ചിതറും വരെ അവന്റെ ദേഹത്ത് വീണു കൊണ്ടിരുന്നു.  ഒരു തുള്ളി കണ്ണുനീർ പോലും അവന്റെ കണ്ണിൽ ഉണ്ടായില്ല.
അന്നത്തെ ദിവസത്തിന് ശേഷം അവൻ സ്കൂളിൽ പോയില്ല  അമ്മയുടെ കണ്ണുനീരും,  മാഷിന്റെ ഉപദേശങ്ങളും ,  കൂട്ടുകാരുടെ നിര്ബന്ധവും അവനിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ല.
പിന്നീടങ്ങോട്ട് ചെയ്യാൻ പാടില്ലാത്തതൊക്ക അവൻ ചെയ്തു.  അച്ഛന്റെ മുന്നിലിരുന്നു തന്നെ സിഗരറ്റ് ഊതി വിട്ടു.  എല്ലാ അടിപിടിക്കും പോയി.  മൂക്കറ്റം കള്ള് കുടിച്ചു.  അച്ഛന്റെ ശബ്ദത്തിനു മുകളിൽ അവന്റെ ശബ്ദം ഉയരാൻ തുടങ്ങിയപ്പോൾ അയാളുടെ ശബ്ദം നേർത്തു വന്നു.
ഇന്നു എന്തായിരുന്നു ഓണമോ വിഷുവോ  ?
പതിവുപോലെ നില തെറ്റി വീട്ടിൽ എത്തിയപ്പോൾ അമ്മ ഊണ് വിളമ്പുകയായിരുന്നു.  " നിന്നെ കാത്തിരിക്കുകയായിരുന്നു അച്ഛൻ,  പെട്ടെന്ന് കൈ കഴുകി വാ " അമ്മ പറഞ്ഞു.  " അച്ഛനാണത്രെ ആരുടെ അച്ഛൻ എന്നും പറഞ്ഞു പല്ലിറുമ്മി കൊണ്ടു അവൻ അകത്തേക്ക് നടന്നു.
കുറെ കഴിഞ്ഞപ്പോൾ അമ്മയുടെ നിലവിളി കേട്ടു .തന്നോടുള്ള കലി അയാൾ അമ്മയുടെ മേലെ തീർക്കുകയാണോ എന്നു തോന്നി. എന്തൊക്കെയോ വീഴുന്ന ശബ്ദം.  അവനു എണീക്കണം എന്നുണ്ട്. അനങ്ങാൻ പറ്റുന്നില്ല , കണ്ണു അടഞ്ഞു പോകുന്നു.  എത്ര നേരം അങ്ങനെ കിടന്നു എന്നു അറിയില്ല.
എണീറ്റപ്പോൾ തല പൊട്ടിത്തെറിക്കുന്ന പോലെ. പുറത്തു അലമുറയിട്ടു ആരൊക്കെയോ കരയുന്നു. വേച്ചുവേച്ചു നടന്നു സ്വീകരണ  മുറിയിലെത്തുമ്പോൾ,  വെള്ള പുതച്ചു അച്ഛന്റെ ശരീരം , ചുറ്റും ആളുകൾ , കരഞ്ഞു തളർന്നു കിടക്കുന്ന അമ്മ   തന്നെ കണ്ടതും അമ്മ തീ പാറുന്ന കണ്ണുകളോടെ അവനെ നോക്കി " ഇവനാ ഇവൻ കാരണമാ ആദ്യേഹം ഇത്ര പെട്ടെന്ന് പോയത്  ഇവനാണ് കൊന്നത് " അമ്മ അവന്റെ നേരെ കൈചൂണ്ടി .
അടുക്കളയിൽ  നിറഞ്ഞു നിൽക്കുന്ന സ്ത്രീകളെ വകഞ്ഞു മാറ്റി എങ്ങോട്ട് എന്നില്ലാതെ ഇറങ്ങി നടന്നു.  ഈ വഴി അവസാനിക്കാതെ ഭൂമിയുടെ അറ്റം വരെ നടന്നു പോകാൻ തോന്നി.  ഇത്ര നാളും യുദ്ധം ചെയ്തത് സ്വന്തം നിഴലിനോടോ? എതിരാളി വീണിട്ടും തോറ്റു പോയിരിക്കുന്നു.

Tuesday, March 13, 2018

ചുവന്ന വാക പൂക്കൾ

വാകപ്പൂക്കൾ വീണു കിടന്നിരുന്ന നിരത്തിലൂടെ അവൾ നടന്നു നീങ്ങി.  ആരൊക്കെയോ ചവിട്ടി മെതിച്ച പൂക്കൾ ഇളം വെയിലിൽ പറ്റി കിടന്നു,  ചിറകറ്റ ശലഭങ്ങളെ പോലെ. അവളുടെ കണ്ണിൽ കണ്ണീരിന്റെ മറയായിരുന്നു . കുറ്റബോധത്തിന്റെയോ,  നിസ്സഹായതയുടെയോ നെരിപ്പോട് അവളുടെ ഉള്ളിൽ എരിഞ്ഞു കൊണ്ടിരുന്നു.

ആദ്യമായി ആ കലാലയത്തിൽ കാല് കുത്തിയപ്പോൾ   അവളുടെ കാലുകൾ വിറച്ചിരുന്നു.  എത്രയോ കണ്ണുകൾ തന്റെ നേരെ നീളുന്നത് അവൾ അറിഞ്ഞു.  ഓരോ ദിവസം കഴിയുന്നതോടെ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ അവൾ ആസ്വദിക്കുകയായിരുന്നു.
വേദനകൾ മാത്രമുള്ള വീട്ടിൽ നിന്നു നേരം പുലർന്നു അവിടേക്കു ഓടി അണയാൻ അവളെന്നും കൊതിച്ചു .
അവനെ ആദ്യമായി കണ്ട ദിവസം സിനിമയിൽ കാണുന്ന പോലെ മഴ പെയ്തില്ല,  പൂക്കൾ ആകാശത്തു നിന്നു പെയ്തില്ല,  അടിവയറ്റിൽ മഞ്ഞു വീഴുന്ന പോലെയും തോന്നിയില്ല.  മറിച്ചു സമരത്തിന്റെ മുൻപന്തിയിൽ നടക്കുന്ന അവനെ കാണുമ്പോൾ ഭയം കലർന്ന ഒരു അകൽച്ച ആണ് തോന്നിയത് . ഒരു ദിവസം ജൂനിയർ വിദ്യാർത്ഥിനികളെ പരിചയപ്പെടുന്ന ചടങ്ങിൽ എന്റെ എതിരെ വന്നിരുന്നപ്പോളും ആ മുഖത്തു നോക്കാതെ ഞാൻ തല കുമ്പിട്ടു ഇരുന്നു
അന്ന് അവളൊരു സിൽക്ക് പാവാട ആണ് ഇട്ടിരുന്നത്. അമ്മയുടെ പഴയ സാരി വെട്ടി തയ്ച്ചതാണ് .പുതിയ തുണി വാങ്ങാനും തയ്ക്കാനും ആരോട് പറയാൻ . പാതി ബോധത്തിൽ കയറി വരുന്ന അച്ഛനോടോ ? അതോ അവിടെയും ഇവിടെയും വീടുപണി ചെയ്തു ഓരോ ദിവസം തള്ളി നീക്കുന്ന അമ്മയോടോ ?
അന്നു അവൻ അവളോട്‌ പറഞ്ഞു "താനിതു പോലെ ഒട്ടി കിടക്കുന്ന വസ്ത്രം ധരിക്കരുത്   പലരും പല കണ്ണിലൂടെ ആണ് നോക്കുക " എനിക്കു സങ്കടം വന്നു അതു കേട്ടപ്പോൾ  .പിന്നെയും പലവട്ടം അവർ കണ്ടു മുട്ടി. ഇടനാഴികളിൽ വെച്ചും ചൂള മരങ്ങൾ തിങ്ങി നിറഞ്ഞ ക്യാമ്പസ്സിലും,  പൊടി മണം നിറഞ്ഞ ലൈബ്രറിയിൽ . അവൾക്കു വേണ്ടി അവൻ ഒരുപാട് പുസ്തകങ്ങൾ കൊണ്ട്‌ കൊടുത്തു. അവന്റെ ഉച്ച ഭക്ഷണം അവൾക്കു പങ്കിട്ടു കൊടുത്തു. ലോകത്തിലെ പല കാര്യങ്ങളും അവർ ചർച്ച ചെയ്തു.  ബസ്സു കാത്തു നിന്നു
 അവസാനം ബസ്സു നിർത്താതെ പോകുമ്പോൾ അവൻ അവളെ വീടിനടുത്തു വണ്ടിയിൽ കൊണ്ട് പോയി  .
ഒരു മാസത്തെ അവധി അടുത്തു .അവനെ ഒന്ന് കാണാൻ പോയിട്ട് ഫോൺ വിളിക്കാനോ കത്തെഴുതാനോ പറ്റാത്ത സ്ഥിതി. ശ്വാസം ഇല്ലാതെ പിന്നെയും ജീവിക്കാം എന്നു പോലും അവൾക്കു തോന്നി. വീട്ടിലെ പ്രാരാബ്ധങ്ങളും അച്ഛനും അമ്മയും തമ്മിലുള്ള വാക്കേറ്റവും ആയി ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി . "പെണ്ണേ നീ ഓർക്കുമ്പോൾ അപ്പോൾ തന്നെ ഞാൻ മുന്നിൽ വരും " എന്നു വാക്ക് പറഞ്ഞ അവനെ പിന്നെ കണ്ടില്ല  . എല്ലാ കലാലയ പ്രണയം പോലെ അതും ഒരു നേരം പോക്കാകുമോ എന്നവൾ ഭയന്നു.
അതിനിടയിൽ അവൾ പോലും അറിയാതെ അവളുടെ കല്യാണം ഉറപ്പിക്കാനുള്ള ചർച്ചകളും കേട്ടു വീട്ടിൽ . " ഇതു നടന്നു കിട്ടിയാൽ കുടുംബം രക്ഷപെട്ടു. .മൂന്ന് ബ്ലേഡ് കമ്പനി ആണ് അവർക്കു " എന്നൊക്കെ ചേട്ടൻ പറയുന്നത് കേട്ടപ്പോൾ എവിടെയോ അപകടം മണത്തു .

പുസ്തക താളിൽ കുറിച്ചിട്ട അവന്റെ നമ്പറിൽ ടെലിഫോൺ ബൂത്തിൽ പോയി വിളിച്ചു നോക്കി .ഓരോ ബെല്ലും  അപ്പുറത്ത് മുഴങ്ങുമ്പോൾ അവളുടെ ഹൃദയം പെരുമ്പറ പോലെ മുഴങ്ങി കൊണ്ടിരുന്നു . ഒരു അനക്കവും ഇല്ല. കത്തെഴുതി പോസ്റ്റ്‌ ചെയ്തു  മറുപടി ഇല്ല.  രാത്രിയിൽ അവളുടെ കണ്ണീര് വീണു തലയിണ കുതിർന്നു.
ഒടുവിൽ കോളേജ് തുറന്നു.  നടന്നിട്ടും എത്താത്ത പോലെ. കുറെ പ്രതീക്ഷയോടെ കണ്ണുകൾ പരതി അവനെ കണ്ടില്ല.  കഴിയുന്നതും മറ്റാരും അറിയാതെ സൂക്ഷിച്ച ബന്ധം ആയതിനാൽ ആരോടും ചോദിക്കാൻ ധൈര്യം വന്നില്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അതിനിടയിൽ അവളെ കാണാൻ ആരൊക്കെയോ വന്നു.  ഒരു യന്ത്രം പോലെ അവരുടെ മുന്നിൽ പോയി നിന്നു .  അവർക്കു വീട്ടിൽ പണിയൊക്കെ ചെയ്യുന്ന, വയസ്സായ അമ്മയെ നോക്കുന്ന ഒരു പെണ്ണ് മതിയെന്ന്.  അതുകൊണ്ട് ഇനി കോളേജിൽ പോണ്ടെന്നു അച്ഛന്റെ കല്പ്പന.  അവൻ ഒരിക്കൽ അവളോട്‌ പറഞ്ഞു " താൻ പറ്റുന്ന വരെ പഠിച്ചോ,  എന്നിട്ടു ജോലിയൊക്കെ ചെയ്തോ ..ഞാൻ നമ്മുടെ മക്കളെയും നോക്കി വീട്ടിൽ ഇരുന്നോളാം " . അതോർത്തു അവളുടെ കണ്ണു നിറഞ്ഞു.  ഒരു ജന്മത്തെ മുഴുവൻ സ്വപ്നം കണ്ടു തീർത്തിട്ട് എവിടെയോ മറഞ്ഞിരിക്കുന്ന അവനോടു ആദ്യമായി അവൾക്കു പരിഭവം തോന്നി .
കല്യാണത്തിന് കത്തു അടിച്ചപ്പോൾ അതു കൊണ്ടു കൊടുക്കാൻ എന്നു പറഞ്ഞു അവൾ കോളേജിലേക്ക് പോയി. "കല്യാണത്തിന് ചെലവ് ഉണ്ട് കേട്ടോ " എന്നു കൂട്ടുകാർ കളിയാക്കി . ഇടയ്ക്കു അവന്റെ ഒപ്പം എപ്പോഴും കാണാറുള്ള കൂട്ടുകാരനെ കണ്ടു.  അവനെ പറ്റി തിരക്കി " നീ അറിഞ്ഞില്ലേ ഒന്നും അവനു കീമോതെറാപ്പി നടന്നു കൊണ്ടിരിക്കുകയാണ് . ഞാൻ കണ്ടിരുന്നു കണ്ടാൽ സഹിക്കില്ല ..മുടിയൊക്കെ പോയി. ലാസ്റ്റ് സ്റ്റേജ് ആയതു കൊണ്ടു രക്ഷയില്ലെന്ന് " പിന്നെ എന്തൊക്കെയോ അയാൾ പറഞ്ഞു കൊണ്ടിരുന്നു. കണ്ണുകളിൽ ഇരുട്ട് കയറിയ പോലെ ചെവിയിൽ ഒരു മൂളൽ മാത്രം.  അവിടുന്നു ഓടി ഭൂമിയുടെ അറ്റം വരെ പോകാൻ അവൾ ആശിച്ചു.
അവന്റെ കൈ പിടിച്ചു നടന്ന വഴിയിലൂടെ അവൾ വേച്ചു വേച്ചു നടന്നു . ശക്തിയിൽ എന്തോ ദേഹത്ത് വന്നു ഇടിച്ചു തെറിപ്പിച്ചു.  ശരീരം മുഴുവൻ നുറുങ്ങുന്ന വേദന . പിന്നെ ഭാരമില്ലാതെ പറന്നു പോകുന്ന പോലെ  ആരൊക്കെയോ തന്റെ ശരീരം ഒരു കാറിൽ എടുത്തു കയറ്റുന്നു .
അപ്പൂപ്പൻ താടി പോലെ അവൾ പാറി നടന്നു അതുവരെ ഇല്ലാത്ത സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ടു.  ഇനി ആരെയും പേടിക്കാതെ അവനെ കാണാൻ അവൾക്കു പോകാം . അവനെ തോൽപ്പിച്ചു എന്നു പറഞ്ഞു അവനെ ദേഷ്യം പിടിപ്പിക്കാം.  ശാന്തമായി ഉറങ്ങുന്ന പോലെ ഉള്ളത് അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അപ്പോളും അവളുടെ ശരീരത്തിൽ വാക പൂക്കൾ പറ്റി കിടന്നിരുന്നു.