Sunday, September 25, 2011

മാലാഖമാര്‍

ഭൂമിയിലെ മാലാഖമാർ

തീരെ പ്രതീക്ഷിക്കാതെ ഇന്നലെ ഫാദിയ വിളിച്ചപ്പോ ഞാന്‍ അറിയാതെ തന്നെ വീണ്ടും ആ പഴയ കാലത്തിന്റെ നടുങ്ങുന്ന ഓര്‍മകളിലേക്ക് തിരിച്ചു പോയ്‌. ആ നാളുകള്‍ എന്റെ മറ്റൊരു ജന്മമായിരുന്നോ ?

ഇരുണ്ട വെളിച്ചമുള്ള തണുത്ത വായുവുമുള്ള ആ മുറി മരണമായിരുന്നോ? പക്ഷെ അപ്പോളും ഞാന്‍ അവരുടെ വെളുത്ത കുപ്പായവും നീല മേലങ്ങിയും കാണുന്നുണ്ടായിരുന്നു . എന്റെ ശ്വാസം പിടിച്ചു നിര്‍ത്താന്‍ കഷ്ടപെടുന്ന യന്ത്രങ്ങളുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. കൈയിലെ ഞരമ്പുകളിലേക്ക് കുത്തിയിറക്കുന്ന സൂചിയുടെ വേദന അറിയുന്നുണ്ടായിരുന്നു. മൂക്കിലൂടെ ഭക്ഷണം ഒഴുകുന്ന കുഴലിന്റെ അസ്വസ്ഥത അറിയുന്നുണ്ടായിരുന്നു. അപ്പോള്‍ എനിക്ക് ജീവനുണ്ട്.

ആ വേദനകള്‍കിടയിലും ഞാനോരോ മനോഹരമായ സ്വപ്നങ്ങളും, പേടിപെടുത്തുന്ന സ്വപ്നങ്ങളും കണ്ടു കൊണ്ടേയിരുന്നു. ഒന്നും തിരിച്ചറിയാനാവാത്ത അവസ്ഥ.  ചിലപ്പോൾ എനിക്കു തോന്നി ഞാൻ കിടക്കുന്ന മുറിയിൽ കുറെ പേർ ഉണ്ട് .കുറെ സ്ത്രീകൾ   അവർ ഭക്ഷണം പാകം ചെയ്യുന്നു .എനിക്കു വല്ലാതെ ദാഹിച്ചു ..തൊണ്ട വരണ്ടു ..പക്ഷെ ഒരു തുള്ളി വെള്ളം കിട്ടാതെ ഞാൻ കിടന്നു. പരസ്പരം ബന്ധമില്ലാത്ത സ്വപ്നം പോലെ ചില കാഴ്ചകൾ.ഒരിക്കൽ എനിക്കു തോന്നി എന്റെ ഡോക്ടർ എന്റെ അടുത്തേക്ക് ഒരു പാമ്പിനെ വിടുന്നു, അതു എന്റെ അടുത്തേക്ക് നീങ്ങുമ്പോൾ എനിക്കു എഴുനേറ്റു ഓടണം എന്നു തോന്നുന്നു .പക്ഷെ എനിക്കു അനങ്ങാൻ പറ്റുന്നില്ല. സ്വപ്നവും, യാഥാർഥ്യവും ഇഴ ചേർന്ന് എനിക്കു തന്നെ തിരിച്ചറിയാതെ മാറാലകൾ പോലെ ഓർമ്മകൾ. എല്ലാം ഉള്ളിൽ കയറുന്ന മരുന്നിന്റെ മായ കാഴ്ചകൾ മാത്രം.
  എപ്പോളോക്കെയോ ആരൊക്കെയോ പലപല റൂമുകളിലേക്ക് എന്നെ കൊണ്ട് പോകുന്നു. കണ്‍മുന്നില്‍ മങ്ങി തെളിയുന്ന വെളിച്ചം, ഗുഹയുടെ ഉള്ളില്‍ നിന്നെന്ന പോലെ പല ശബ്ദങ്ങള്‍, എന്തൊക്കെയോ പൊട്ടിത്തകരുന്ന വേദന. പലപ്പോളും എണീറ്റ് ഓടി എന്റെ മോന്റെയും ഏട്ടന്റെയും അടുത്തെത്താന്‍ മനസ്സ് കൊതിച്ചു. അപ്പോളാണ് ഞാന്‍ അറിഞ്ഞത് എന്റെ കൈകൾ കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിരുന്നു. കാലുകളും അനക്കനാവുനില്ല, ഉറക്കെ നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ നാവും ശബ്ദവും പുറത്തു വരുനില്ല. ഞാന്‍ എവിടെയാണ്?എനിക്കെന്താ പറ്റിയത്?

മണിക്കൂറുകളും , ദിവസങ്ങളും, മാസങ്ങളും കടന്നു പൊയ്. അത്ര കാലം മൂടല്‍മഞ്ഞിലൂടെ എന്നാ പോലെ കണ്ട മുഖങ്ങള്‍ വ്യക്തമാകാന്‍ തുടങ്ങി. എന്നെ കാണാന്‍ വരുന്നവരെ ഞാന്‍ തിരിച്ചറിഞ്ഞു തുടങ്ങി. വലുതായി വരുന്ന എന്റെ വയറും, തളര്‍ന്നു കിടക്കുന്ന എന്റെ കൈകളും, കാലുകളും ഞാന്‍ കണ്ടു. നിറഞ്ഞ കണ്ണുമായി എന്റെ ഏട്ടനെ കണ്ടു. അപ്പോളൊക്കെ എന്റെ അമ്മയെപോലെ എന്നെ പരിചരിച്ചു കൊണ്ടാ മാലാഖമാര്‍ എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ചിലരൊക്കെ സാധാരണ മനുഷ്യരെ പോലെ അമര്‍ഷവും, വെറുപ്പും, ദേഷ്യവും പ്രകടിപ്പിച്ചു. പക്ഷെ ഇടയില്‍  ആകാശം  പോലെ തെളിഞ്ഞ മനസ്സുള്ള കുറെ മാലാഖമാര്‍.

ചിലരുടെ മുഖം ഇന്നും എന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. അതിൽ ഒരാളാണ് പാലസ്തീൻ സ്വദേശിനിയായ ഫാദിയ. വെള്ളാരം കണ്ണുകളും,  എപ്പോളും ചിരിക്കുന്ന മുഖവും .  ഫാദിയക്ക് ഒന്നിനെയും പേടിയില്ല   എന്നെ എപ്പോളും സുന്ദരി ആക്കാനായ്,  മുടി പിന്നിയിട്ടു . പല തരം ക്രീം പുരട്ടി. വെള്ളം ദാഹിക്കുമ്പോ കുറച്ചു കുറച്ചു വായിൽ ഒഴിച്ച് തന്നു.  വെന്റിലേറ്റർ കഴുത്തിൽ ഉള്ള കാരണം വായിലൂടെ വെള്ളം പോലും തരാൻ ഡോക്ടർ വിലക്കിയിരുന്നു.

പിന്നെ മേഴ്‌സി സിസ്റ്റർ " എന്താ കള്ളി പെണ്ണെ" എന്നു വിളിച്ചു കൊണ്ടാണ് മുറിയിൽ വരുന്നത്.  വായ ക്ലീൻ ആക്കുന്നതും, മൂത്രവും , മലവും ഉള്ള പാമ്പേഴ്സ് അഴിച്ചു കളയുമ്പോളും സ്വന്തം കുഞ്ഞിനെയെന്ന പോലെ , മുഖത്തു വെറുപ്പിന്റെ കണിക പോലും കണ്ടിട്ടില്ല ഒരിക്കലും .

പിന്നെ ചിരിച്ചു കൊണ്ടു കടന്നു വരുന്ന ഷിമോൾ സിസ്റ്റർ. .എപ്പോളും പ്രാർത്ഥിക്കണം എന്നു പറയുന്ന ആനി സിസ്റ്റർ, ബ്രിജിത് സിസ്റ്റർ.  അങ്ങനെ മാലാഖാമാർക്ക് പല മുഖവും, പല രൂപവും. 

തൊണ്ട വരളുമ്പോള്‍ അവര്‍ പഞ്ഞിയില്‍ മുക്കി ഇറ്റിച്ചു തരുന്ന വെള്ളം അതായിരുന്നോ കഥകളില്‍ വായിച്ചിരുന്ന അമൃത്. കിടന്നു ചൂട് പിടിച്ച എന്റെ ദേഹം ചെരിച്ചു കിടത്തി നനഞ്ഞ തുണി കൊണ്ട് തുടച്ചു, ക്രീമും, പൗഡറും  പുരട്ടി കിടത്തുമ്പോള്‍ ഞാന്‍ അവരുടെ മുന്നില്‍ ഒരു കൈക്കുഞ്ഞായി  മാറുകയായിരുന്നു. ആ മുറിയുടെ ഒരാള്‍ പൊക്കത്തില്‍ കാണുന്ന ചില്ലിലൂടെ ഞാന്‍ അവരുടെ ചലനങ്ങള്‍ നോക്കി കിടന്നു. പലപ്പോളും തിരക്ക് പിടിച്ചു ഓടുന്ന അവരെ കാണുമ്പോള്‍ എനിക്കറിയാം തൊട്ടപ്പുറത്ത് ആരുടെയോ ശ്വാസം നിലച്ചിരിക്കുന്നു. എന്റെ അടുത്തേക്ക് വരുന്ന കാലന്റെ കാലിന്റെ ശബ്ദം കാതോര്‍ത്തു കണ്ണുകള്‍ ഇറുക്കിയടക്കും.

എന്നും എന്നെ കാണാന്‍ വരുന്ന ഏട്ടന്റെ മുഖം കാണുമ്പോള്‍ വീണ്ടും ജീവിക്കാനായി ഞാന്‍ കൊതിച്ചു പോകുകയായിരുന്നു. എന്റെ വയറ്റിലെ ചെറിയ ചലനങ്ങള്‍ എന്നെ ഈ ഭൂമിയില്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു. അങ്ങനെ എത്ര നാളുകള്‍ . കൂടെ താങ്ങും തണലുമായി ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത എന്റെ സഹോദരിമാരും. ഇടക്കെപ്പോലോക്കെയോ കൃത്രിമശ്വാസത്തിന്റെ സഹായം മാറ്റി പഴയ പോലെ ആകാനായി ഡോക്ടറുടെ ഉപദേശത്തോടെ അവര്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു.. പലപ്പോളും പകുതി ദിവസത്തോടെ ഞാനും ജീവ വായുവിനായുള്ള മല്പിടുത്തവും  തുടരും. പിന്നെ ഞാന്‍ തോറ്റു  വിയര്‍ത്തു ശ്വാസം കിട്ടാതെ പിടയുമ്പോ ഓടിവന്നു സാരമില്ലെന്നു പറഞ്ഞു വിയര്‍പ്പൊപ്പി വീണ്ടും അവര്‍ ആ യന്ത്രം  എനിക്ക് വെച്ച് തന്നു.

അങ്ങനെ ആറു മാസത്തോളം അവരുടെ കണ്മുന്നില്‍, എന്റെ കുഞ്ഞിന്റെ ഹൃദയ താളം എന്നേക്കാള്‍ അവര്‍ക്ക് പരിചിതമായിരുന്നു. ആ ശബ്ദം ഒന്നു മങ്ങിയാൽ അവരുടെ മുഖവും മങ്ങും  ഓപ്പറേഷൻ തിയേറ്ററിൽ  കൊണ്ട് പോകുമ്പോളും ആകാംഷയോടെ അവര്‍ ഒപ്പം നിന്നു. അങ്ങനെ രണ്ടായിരത്തി അഞ്ചു , ഏപ്രില്‍ മാസം പതിനാലിന് , മലയാളികള്‍ വിഷു ആഘോഷിക്കുന്ന ദിവസം എനിക്കെന്റെ മകളെ കിട്ടി. എന്റെ മോളേ അവര്‍ അവരുടെ കുഞ്ഞിനെപ്പോലെ സ്നേഹിച്ചു. പെട്ടന്ന് തന്നെ എനിക്ക് യന്തസഹായമില്ലാതെ ശ്വസിക്കാന്‍ പറ്റിതുടങ്ങി. ടൂബിലൂടെ ഒഴുകുന്ന ഭക്ഷണം മാറ്റി ആദ്യമായി വായിലേക്ക് ഭക്ഷണം വെച്ച് തരുമ്പോള്‍ ഭഗവാനോട് അവര്‍ സ്തുതി പറഞ്ഞു.

എല്ലാ രോഗികളെയും പോലെ എന്നെയും തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. എന്നാൽ ഇത്ര നാളും കൂടെ ഉണ്ടായിരുന്ന അവരെ വിട്ടു പോകുന്നത് ഓർത്തപ്പോൾ നെഞ്ചിൽ ഒരു ഭാരം . എന്നാല്‍ അവരവിടെ നിന്ന് നിറഞ്ഞ പുഞ്ചിരിയോടെ എന്നെ വേറൊരു നല്ല ജീവിതത്തിലേക്ക് പറഞ്ഞയച്ച സംതൃപ്തിയോടെ നില്‍ക്കുകയായിരുന്നു. ഒരു മാസത്തോളം  വാര്‍ഡിലെ ജീവിതത്തില്‍ അവരുടെ കുറവ് നികത്താനിന്ന പോലെ എന്റെ അമ്മയെത്തി എന്നെ നോക്കാന്‍. 

ഫിസിയോതെറാപ്പിയുടെ ഇന്ദ്രജാലം കൊണ്ട് ഒരു ഫ്രെയ്മിന്റെ സഹായത്തോടെ ഞാന്‍ നടക്കാന്‍ തുടങ്ങി. ആദ്യമായി പിച്ച വെച്ച് നടക്കുന്ന കുഞ്ഞിന്റെ സന്തോഷത്തോടെ. വീടിലെത്തി കുഞ്ഞുങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുമ്പോളും രാത്രി പാതി ഉറക്കത്തില്‍ അവരുടെ ചിരിക്കുന്ന മുഖങ്ങളും, ആ കണ്ണിലെ വാത്സല്യവും ഞാന്‍ സ്വപ്നം കണ്ടു. ഓരോരോ കൊല്ലങ്ങള്‍ കഴിഞ്ഞു, ഇന്നെന്റെ മകൾക്കു പന്ത്രണ്ടു  വയസ്സായി. ഈ സമയത്തിനുള്ളില്‍ പലരും പല സ്ഥലത്തേക്ക് പൊയ്, ഞാനും എന്റെ ലോകത്തില്‍ ഒതുങ്ങി കൂടി. 

ഇന്നലത്തെ  ഫോണ്‍വിളിയിലൂടെ ഞാന്‍  ഓര്‍ത്തു. ഇത്ര രോഗികള്‍ കയറി ഇറങ്ങി പോകുന്ന അവരുടെ മനസ്സില്‍ ഇന്നും എനിക്കൊരു സ്ഥാനമുണ്ടെന്ന്. ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലരാകും എന്നെന്നും ഓര്‍മിക്കാനുള്ള നിമിഷങ്ങള്‍ സമ്മാനിക്കുന്നത്. ഒരു ബന്ധത്തിന്റെയും പേരില്ലാതെ, ഒരു കടപാടിന്റെയും പേരിലല്ലാതെ അങ്ങനെയും ചില ബന്ധങ്ങളുണ്ടെന്ന് മനസിലാക്കി തന്ന മാലാഖമാര്‍ക്ക് നന്ദി പറഞ്ഞാല്‍ അത്  ഈശ്വരന്‍ പൊറുക്കില്ല . എന്നും ഓര്‍ക്കും എന്നൊരു വാക്കല്ലാതെ.

--------------------------------------------------------------------------------------------------------------------



Tuesday, September 20, 2011

ഒരു അവധി ക്കാലം കൂടി









അക്കരെ നിക്കുമ്പോൾ ഇക്കരെ പച്ച എന്ന അവസ്ഥയാണ് എല്ലാം പ്രവാസികൾക്കും. ഇവിടെ കുറച്ചു കാലം നിന്നു കഴിയുമ്പോൾ, ഒരു ഗൃഹാതുരത മനസ്സിനെ അലട്ടും. എന്റെ നാട്, എന്റെ വീടു, എന്റെ പ്രിയപ്പെട്ടവർ എന്നിങ്ങനെ. അവധിക്കു പോകുന്ന ദിവസം കലണ്ടറിൽ വട്ടമിട്ടു അക്ഷമയോടെ കാത്തിരിക്കും.  പിന്നെ പോണ ദിവസം അടുക്കും തോറും എന്തിനെന്നു അറിയാത്ത ഒരു ആധിയാണ്. കഴിച്ചിട്ട് ഭക്ഷണം ഇറങ്ങാത്ത, ഉറങ്ങാൻ കിടന്നിട്ടു തിരിഞ്ഞു മറിഞ്ഞു നേരം വെളുപ്പിക്കുന്ന വിവരിക്കാൻ പറ്റാത്ത എന്തോ ഒന്നു.

നാട്ടിൽ ചെന്നു കഴിഞ്ഞാലോ എല്ലാം ആവർത്തനം.  വിമാനത്താവളം തൊട്ടു തുടങ്ങുന്ന ഔപചാരികതകൾ.  ആരോ വരച്ച വരയിലൂടെ ഒരു പാവയെ പോലെ ഞാൻ നീങ്ങുന്നു.  ഇതാണോ എന്റെ നാട്,  എന്നെ കാത്തിരിക്കുന്ന എന്റെ വീടു,. സങ്കൽപ്പത്തിൽ നിന്നു ഒരു പാട് മാറ്റം ഉണ്ട് ഓരോ യാഥാർഥ്യത്തിനും.

ചില സമയത്തു ഒരു തടവുകാരനെ പോലെ എന്റെ മനസ്സ് വിമ്മിഷ്ടപെടും. എന്റെ  ചുറ്റും ഉള്ള മുഖങ്ങൾ എവിടെയോ കണ്ട ഓർമ്മകൾ മാത്രം.  ഒരു ബാധ്യത പോലെ ചിലർ എന്നെ സ്നേഹിക്കുന്നു , ചിലർ വെറുക്കുന്നു,  വേറെ ചിലർ സ്നേഹിക്കുന്ന പോലെ അഭിനയിക്കുന്നു.  ഇതിൽ ഏതാണ് സത്യം എന്നറിയാതെ ഞാൻ പകച്ചു നിൽക്കുന്നു.
എത്ര കൊല്ലം കഴിഞ്ഞാലും മാറാത്ത ചില കാഴ്ചകൾ നമ്മുടെ നാട്ടിലെ കാണാൻ കിട്ടൂ. അതു പോലെ എത്ര നാള് ലീവ് എന്ന പതിവ് ചോദ്യവും.  ഇതു എന്റെ കൂടി മണ്ണാണ്.  ഒരിക്കൽ തിരിച്ചു വരേണ്ട മണ്ണ്.  ഇവിടെ ഞാൻ എങ്ങനെ അതിഥി ആവും.
 എല്ലാവർക്കും ചൂഷണം ചെയ്യാൻ നിന്നു കൊടുക്കേണ്ടി വരുന്ന പാവം പ്രവാസി.  എയർപോർട്ടിൽ ഡ്യൂട്ടി അതു ഇതെന്ന് തുടങ്ങി  പിന്നെ തിരിച്ചു പോരും വരെ പല തരത്തിൽ ഉള്ള ചൂഷണം.  പൊരി വെയിലത്ത്‌ കൊല്ലങ്ങൾ പണി ചെയ്തു പ്രിയപ്പെട്ട ആൾക്കാരെ കാണാൻ കൊതിച്ചു വരുന്ന അവന്റെ പെട്ടിയിൽ പല കഴുകന്മാരുടെ കണ്ണുകൾ. എത്ര പാവം മനുഷ്യർ ഉണ്ണാതെ ഉറങ്ങാതെ കുടുംബത്തിന് വേണ്ടി ഉറുമ്പ് അരിമണി കൂട്ടും പോലെ കൂട്ടി വെച്ച അവന്റെ സമ്പാദ്യം. പണ്ടത്തെ പ്രവാസി ജീവിതത്തിൽ നിന്നു ഒരു പാടൊക്കെ മാറിയിരിക്കുന്നു ഇന്നും.  എങ്കിലും അവധിക്കാലം ഒക്കെ അതു പോലെ തന്നെ.  സ്വന്തം നാട്ടിലും വീട്ടിലും വിരുന്നുകാർ ആയുള്ള അവസ്ഥ.
അങ്ങനെ അവധി ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയി. ഇട മുറിയാതെ പെയ്യുന്ന മഴയത്തു,  ചൂട് ചായ മൊത്തികുടിച്ചു,  ഒറ്റയ്ക്ക് ഇരിക്കാൻ ഒരുപാട് മോഹിക്കും.  പക്ഷെ ഒന്നു സ്വസ്ഥമായി ഇരിക്കാൻ പോലും  പറ്റാറില്ല എന്നതാണ് വാസ്തവം. പകുതിയിലേറെ ദിവസങ്ങൾ അമ്പലങ്ങളിൽ, ഡോക്ടറുടെ അടുത്തു.  കൂടാതെ കല്യാണങ്ങൾ,  പേര് വിളി,  പാല് കാച്ചൽ പോരാത്തതിന് ബന്ധു വീടുകളിൽ സന്ദർശനം, വിരുന്നുകൾ എല്ലാം കഴിയുമ്പോളേക്കും ആറ്റുനോറ്റ് കാത്തിരുന്ന ദിനങ്ങൾ കൊഴിഞ്ഞു പോയി, ആരുമറിയാതെ.

ഒരു അവധിക്കാലത്ത് ചെയ്യാനുള്ള ഒരു പാട് കടമകൾ ചെയ്തു തീർത്തു ചിലത് അടുത്ത അവധിക്കു വേണ്ടി മാറ്റി വെച്ച് വീണ്ടും യാത്ര...







..................................................................................................................................................