Sunday, July 28, 2019

മരണത്തിന്റെ സമ്മാനം

തിളച്ചു മറിയുന്ന വെയിലിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ അവളുടെ കണ്ണുകൾ തുടിക്കുന്നുണ്ടായിരുന്നു.  പതിവില്ലാതെ അമ്മുവിന്റെ വിളി വന്നു.. "നീ അറിഞ്ഞോ ആഷേ നമ്മുടെ അനൂപ് മരിച്ചു". പ്രത്ത്യേകിച്ചു ഒന്നും തന്നെ തോന്നിയില്ല. എങ്ങനെ മരിച്ചു,  എത്ര മക്കൾ എന്നൊക്കെ സാധാരണ പോലെ ചോദിച്ചു.
ഫോൺ വെച്ചു കഴിഞ്ഞു അവൾ ഓർത്തു,  ജീവിതത്തിൽ എന്തൊക്കെ നമ്മുക്ക് കൈമോശം വന്നിരിക്കുന്നു. അതിൽ ആത്മാർത്ഥമായി വേദനിക്കാനുള്ള കഴിവ് പോലും. ഒരു കാലത്ത് അനൂപ് അവൾക്കു സ്വന്തമാക്കണം എന്ന് കൊതിച്ച ഒരു സ്വപ്നം ആയിരുന്നു.
കൗമാര സ്വപ്‌നങ്ങൾ പൂവിടുന്ന കാലം. തന്റെ അച്ഛന്റെ കാറ്‌ ഓടിപ്പിക്കാൻ വന്ന ചെറുപ്പക്കാരൻ. ഉയരം കുറഞ്ഞു, വെളുത്തു,  നല്ല മുടിയും,  നല്ല കണ്ണുകളും,  ചുറുചുറുക്കുള്ള ചിരിയുമായി സുന്ദരനായ ചെറുപ്പക്കാരൻ. കണ്ടപ്പോളേ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറഞ്ഞ പോലെ.. പിന്നെ ഒന്നും നോക്കിയില്ല ആരുടേയും അനുമതി ഇല്ലാതെ അവൾ സ്വപ്നം നെയ്തു തുടങ്ങി. സിനിമ കാണുമ്പോൾ പാട്ടു സീനിൽ അവളും അയാളോടൊപ്പം ആടി പാടി നടന്നു.. ആദ്യം ഒന്നും അനൂപ് തന്നെ ശ്രദ്ധിക്കുന്നു പോലും ഇല്ല എന്ന് തോന്നി.. പിന്നെ എപ്പോളോ അവന്റെ കണ്ണുകൾ അവളുടെ കണ്ണിൽ ഉടക്കാൻ തുടങ്ങി.. വശ്യമായ പുഞ്ചിരി ഇടയ്ക്കു.. അതു മതിയായിരുന്നു അവൾക്കു. ബാക്കി കഥകൾ അവളുടെ മനസ്സ് മെനഞ്ഞു കൂട്ടി.. അപ്പോളാണ് തനിക്കു ഒരു ശത്രു ഉണ്ടെന്നു തിരിച്ചറിഞ്ഞത്.. അതു മറ്റാരുമല്ല തന്റെ ജീവന്റെ ജീവനായ കൂട്ടുകാരി അമ്മു.. കാര്യമൊക്കെ ശെരി തന്നെ,  പക്ഷെ അവൾക്കു തന്റെ നായകനെ തന്നെ വേണം എന്നത് ഉൾകൊള്ളാൻ മനസ്സ് തയ്യാറായില്ല. അതു വരെ എല്ലാം പങ്കുവെച്ചിരുന്ന അവരുടെ ഉള്ളിൽ രഹസ്യങ്ങൾ ഉറഞ്ഞു കൂടി.. അമ്മുവിനേക്കാൾ ഒരു പടി കൂടി ഭംഗിയിൽ ഒരുങ്ങിx അനൂപിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ അവളും ശ്രമിച്ചു കൊണ്ടിരിക്കുന്നു.. എന്നാൽ അവൻ ആവട്ടെ രണ്ടു പേർക്കും ഒരുപോലെ തന്റെ പുഞ്ചിരി കൊടുത്തു.
വീട്ടിൽ എല്ലാരും കൂടി അനൂപിന്റെ കൂടെ കാറിൽ പോകുമ്പോൾ,  കാറിൽ വേറെ ആരും ഇല്ലെന്നും,  താനും അവനും മാത്രം എന്ന് എത്ര തവണ സ്വപ്നം കണ്ടു.. അവൻ തന്റെ കൈയിൽ പിടിക്കുന്നതായും ഒരുപാട് ഇഷ്ടമെന്ന് ചെവിയിൽ പറയുമ്പോ,  വെണ്ണ പോലെ താൻ അലിഞ്ഞു പോകുന്നതായും ഇടയ്ക്കു തോന്നും. പക്ഷെ ഒന്നും ഉണ്ടായില്ല.  ഒരു ദിവസം അമ്മു ഒരു ജേതാവിന്റ സന്തോഷത്തോടെ വന്നു പറഞ്ഞു,  അനൂപിന് ഒരു പ്രണയം ഉണ്ടെന്നു,  പാവപെട്ട വീട്ടിലെ ഒരു കുട്ടിയാണ് എന്ന്.. അവള് തകർന്നു അടിയുന്നത് നോക്കി മനസ്സിൽ പുഞ്ചിരിയോടെ അമ്മു നിന്നു. രണ്ടു പേർക്കും ഇല്ലാലോ സമാധാനം.
എന്നാലും വിട്ടുകൊടുക്കാൻ മനസ്സ് സമ്മതിക്കുന്നില്ല.. ആരും അറിയാതെ ഒരു കത്തെഴുതി അയച്ചു അനൂപിന്.  പിറ്റേന്ന് കാറിന്റെ ഹോൺ കേട്ടപ്പോൾ ഓടി ഗേറ്റിനടുത്തു പോയി നിന്നു. അവൻ പതിവുപോലെ മനുഷ്യനെ കൊല്ലുന്ന ചിരിയുമായി നോക്കി നോക്കി പോയി.  അങ്ങനെ പതുക്കെ പതുക്കെ മനസ്സിൽ നിന്നു അവള് ആ പ്രണയം കരിച്ചു കളഞ്ഞു. കുറച്ചു കൂടി പാകത വന്നപ്പോൾ,  അതോർത്തു നാണക്കേട് എന്ന് വിചാരിച്ചു.
കാലങ്ങൾക്കു ശേഷം വിവാഹം കഴിഞ്ഞു ഭർത്താവിന്റെ കൂടി ബൈക്കിൽ പറ്റിപിടിച്ചിരുന്നു പോകുമ്പോൾ അനൂപിനെ വഴിയിൽ ഒന്നും കാണരുത് എന്ന് ആശിച്ചു.. താൻ എഴുതിയ കത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിൽ,  അയാള് അതുമായി തന്റെ വിവാഹ ജീവിതം തകർത്താലോ എന്നൊക്കെ ചിന്തിച്ചു..

വർഷങ്ങൾ ഒരു പാട് കഴിഞ്ഞു പോയി. മനസ്സിൽ നിന്നു അങ്ങനെ ഒരാളെ മുഴുവനായും തുടച്ചു മാറ്റി.. അമ്മുവിന്റെ ഫോൺ വീണ്ടും ഇന്ന് മുഴുവൻ അനൂപിന്റെ ആ ചിരി മനസ്സിൽ നിറച്ചു.  എന്നിട്ടും അവളുടെ കണ്ണിൽ നിന്നു ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല.. ഇതു പുതിയ തലമുറ ആണ്. പ്രണയം നഷ്ടപ്പെട്ടാൽ കാമുകിയെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്ന കാമുകന്മാരുള്ള തലമുറ. തനിക്കു കിട്ടാതെ പോയാൽ  തടസ്സം ആയാൽ വെട്ടി മാറ്റുന്ന കാമുകന്മാരുടെ നാട്.. അപ്പോൾ തന്റെ ഒരു ശത്രു ഇല്ലാതായി എന്ന് മനസ്സിനെ പറഞ്ഞു പഠിക്കാൻ അവളും തീരുമാനം എടുത്തു..