Wednesday, January 12, 2011

മഴ




ഒരു നിമിഷം ഒരു കൊച്ചുകുട്ടിയായിരുന്നെങ്കിൽ എന്നെപ്പോഴും  ആശിച്ചു പോകാറുണ്ട്, ഒന്നിനെ പറ്റിയും ഓര്‍ക്കാതെ ചിത്രശലഭം  പോലെ പറന്നു നടക്കുവാന്‍.

തുറന്നിട്ട ജാലകത്തിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. പുറത്തു മഴയുടെ വട്ടം കൂട്ടല്‍. മുറിയിലെ വെളിച്ചം അണച്ചപ്പോൾ പുറത്തു നിന്ന് മിന്നലിന്റെ വെളിച്ചം എന്‍റെ മുഖത്തു വീണു. ആകാശത്തില്‍ വിള്ളല്‍ പോലെ കീറിമുറിച്ചു പായുന്ന വെള്ളിവരകള്‍. കാണുമ്പോൾ ആദ്യമൊക്കെ മനസ്സില്‍ ഭയമായിരുന്നു. തണുത്ത കാറ്റു എന്നെ തലോടി മടങ്ങി പൊയ്. ഓര്‍മകളില്‍ ഇപ്പോളും തളിര്‍ത്തു നിക്കുന്ന ഓരോന്നായി മനസിലൂടെ കടന്നു പോയി.

ഒരുപാടു ശബ്ദങ്ങൾക്ക് ഇടയിൽ ആരും ശ്രദ്ധിക്കാതെ പോയൊരു വേറിട്ടൊരു ശബ്ദമായിരുന്നു ഞാന്‍. ഞാന്‍ ഏകാന്തതയെ  സ്നേഹിച്ചിരുന്നു. തനിയെ സ്വപ്നം കണ്ടിരിക്കാനായിരുന്നു ഏറെ ഇഷ്ടം. കരുകയുടെ ഇല പൊട്ടിച്ചു പൊടി തുടച്ചു വായിൽ ഇടുമ്പോളുള്ള ആ എരിവു എനിക്കൊരുപാടിഷ്ടമയിരുന്നു. വിശാലമായ അമ്പലമുറ്റത്തെ തണുത്ത കാറ്റു പല തലമുറകളുടെ കഥകള്‍ എനിക്ക് പറഞ്ഞു തന്നിരുന്നു. നിര്‍മലമായ ഒരു അനുഭൂതി  അപ്പോളൊക്കെ മനസ്സില്‍ വന്നു നിറയും.

ചിരപരിചിതമായ വഴികളിലൂടെ ഞാന്‍ അലഞ്ഞു നടക്കും. കുളത്തിന്റെ കരയില്‍ ഇരുന്നു കാലുകള്‍ തണുത്ത വെള്ളത്തിലിട്ടു നിഴലിക്കുന്ന തിളങ്ങുന്ന മണല്‍ തരികളെ നോക്കി ഇരിക്കും. പക്ഷെ കുളത്തിന്റെ അരികിലെ വേരുകള്‍ തൂങ്ങി കിടക്കുന്ന പോടുകളില്‍ നിന്ന് പല തരത്തിലുള്ള ശബ്ദങ്ങൾ  എന്നെ അവിടെ നിന്ന് പോകാന്‍ പ്രേരിപ്പിക്കും. പിന്നെയും നടക്കും പാടത്തു പടര്‍ന്നു കിടക്കുന്ന കക്കിരിവള്ളിയിലെ പിഞ്ചു കായകള്‍ പൊട്ടിച്ചു കഴിക്കും. പാടത്തിന്റെ  മൂലയില്‍ ഒരു പൊട്ടകുളം  ഉണ്ടായിരുന്നു. രണ്ടു കണ്ണുകള്‍ മാത്രം പുറത്താക്കി കിടക്കുന്ന തവള കുട്ടന്മാര്‍ എന്നെ കാന്നുമ്പോള്‍ ചാടി മറയും.

ഭൂതകാലത്തിന്റെ പുകമറയില്‍ നിന്ന് ഉണർത്താനെന്ന പോലെ ഒരു ഇടി വെട്ടി. വീണ്ടും മനസ് പിറകോട് പാഞ്ഞു.

മഴയുടെ ഇരമ്പല്‍ കേള്‍ക്കുമ്പോള്‍ അവള്‍ വരുന്നതിനു മുന്നേ ഓടാനുള്ള വ്യഗ്രത മനസ്സില്‍ വരും. പുത്തന്‍ ഉടുപ്പും, ബാഗും നനക്കാനായി അവള്‍ പമ്മി പമ്മി വരും. കുടയുടെ മറ നീക്കി മുഖത്ത് വീഴുന്ന മഴ തുള്ളികള്‍ നാവു നീട്ടി നുണയും. വീട്ടിലെത്തി അമ്മയുടെ അടുത്ത് കിന്നാരം പറഞ്ഞു ചൂട് പലഹാരങ്ങള്‍ കഴിക്കുന്നതോര്‍ത്തു വെള്ളം തട്ടി തെറിപ്പിച്ചു  നടക്കും.

വീട്ടിലെത്തിയാല്‍ നനഞ്ഞു കുതിർന്ന ഉടുപ്പ് മാറ്റി കപ്പു നിറയെ ചൂട് ചായ മൊത്തി കുടിച്ചു ഓരോ കഥകള്‍ പറയും, ചിലപ്പോള്‍ അമ്മ മൂളുന്നുണ്ടാകും പിന്നെ അടുത്ത മഴക്കായി ഇറയത് കാത്തിരിക്കും.. കാറ്റു വീശുംപോലെക്കും അപ്പുറത്ത് അമ്മമ്മയുടെ പറമ്പിലെ കൊളമ്പു മാങ്ങകള്‍ വീഴുന്ന ശബ്ദം കേക്കുമ്പോള്‍ ഞാനും  അനിയനും ഓടും. അപ്പോളേക്കും മഴ വന്നെന്നെ പുണരും. പിന്നെ മഴയത്തു നിന്നു  കേറാന്‍ തോന്നില്ല . പനി പിടിക്കുംമെന്നു അമ്മ വഴക്ക് പറയുമ്പോള്‍ അമ്മയുടെ സമാധാനത്തിനു തലയില്‍ പ്ലാസ്റ്റിക്‌ കവറും ഇട്ടു മഴയുടെ താളത്തിനൊത്തു തുള്ളും.

പുറത്തു മഴ തകര്‍ത്തു പെയ്യുകയാണ്. ജനൽ പാളികൾ  തുറന്നടയുന്ന സബ്ദം. കാറ്റത്തു ദിശ മാറി വരുന്ന ചിതറി തെറിച്ച മഴ തുള്ളികള്‍ എന്നെ കൂടെ കളിയ്ക്കാന്‍ വിളിക്കുകയാണ്‌.ആ ഇരുട്ടത്ത്‌ ഇറങ്ങി നിക്കണം എന്ന് തോന്നുന്നു, പക്ഷെ കഴിയുനില്ല . ഒരുപാട് വളർന്നിരിക്കുന്നു ഞാന്‍. എന്‍റെ അടുത്ത് എന്‍റെ മക്കള്‍ കിടന്നു ഉറങ്ങുന്നു. എന്‍റെ മോളുടെ പാതി അടഞ്ഞ കണ്ണില്‍ ഒരു സ്വപ്നത്തിന്റെ തിരയിളക്കം. മഴ അവളുടെ സ്വപ്നത്തില്‍ നിറഞ്ഞു പെയ്യുകയവാം.

പുലര്‍ച്ചയ്ക്ക് പുറത്തിറങ്ങിയപ്പോ പുതുമണ്ണിന്റെ ഗണ്ഡം. കറുത്ത് നനഞ്ഞ മണ്ണില്‍ ഇളം പുല്‍നാമ്പുകള്‍. ഇന്നലെത്തെ മഴയുടെ താണ്ഡവത്തില്‍ തല കുനിച്ചു നിക്കുന്ന വലിയ പൂക്കളുള്ള ചുവന്ന ചെട്ടി മല്ലികള്‍. മനസ്സില്‍ എന്തോ ഒരു സന്തോഷം. എല്ലാ വിഷമങ്ങളും എന്‍റെ കണ്ണുനീരായി ഒലിച്ചു പോയതായിരുന്നോ ഇന്നലത്തെ മഴ. പുതിയൊരു ഊര്‍ജത്തോടെ ഞാന്‍ വീണ്ടുമൊരു തിരക്ക് പിടിച്ച ദിന ചര്യകളിലേക്ക്‌ നീങ്ങി.

------------------------------------------------------------------------------------------------------------------

Tuesday, January 11, 2011

രാത്രി


എന്തൊക്കെയോ  ചെയ്തു തീര്‍ക്കാനിനിയും ബാക്കി. കൂരിരുട്ടിന്‍റെ നിശബ്ദതയിൽ വെളിയിലെ നിലാവിനപ്പുറം എന്‍റെ മനസ്സില്‍ എന്തായിരുന്നു  തലയിണയില്‍ മുഖമമര്‍ത്തിയപ്പോള്‍ നനവ്‌. ഞാന്‍ കരയുകയയിരുന്നോ ? ഏറെ നാളായി ഞാന്‍ കരഞ്ഞിട്ടു. കരയാന്‍ തന്നെ ഞാന്‍ മറന്നു പോയിരിക്കുന്നു.
വഴിപാട് പോലെ ദിവസ്സവും കരയുകയും സ്വയം പഴിക്കുകയും ചെയ്തിരുന്ന ദിവസങ്ങള്‍ ഏറെ ഉണ്ടായിരുന്നു. പ്രതികാര ബുദ്ധിയോടെ  പലതും ചിന്തിക്കുകയും, പക്ഷെ ഒന്നും ചെയ്യാന്‍ പറ്റാത്ത നിസ്സഹായതയും അതെന്നും എന്‍റെ ബലഹീനതയായിരുന്നു. രാത്രിയെ എന്നിക്കിഷ്ടമാല്ലായിരുന്നു. സന്ധ്യ മായുമ്പോള്‍ ഉള്ളില്‍ കടന്നു പോയ പകലിന്‍റെ ശാന്തത  ആയിരുന്നു.


കിടക്കയില്‍ കമിഴ്ന്നു കിടന്നു ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ കാലില്‍ മരണത്തിന്റെ എന്ന പോലെ തന്നുപ്പരിച്ചു കയറും. ഉറക്കെ വിളിച്ചു കൂവണമെന്നു തോന്നും പക്ഷെ  നാവിനു ചലന ശേഷി നഷ്ടപെടുന്ന പോലെ തോന്നും. ഇടക്കെപ്പോളോ  ഉറക്കമൊരു അനുഗ്രഹം പോലെ എന്നെ ചിറകിലേറി പറക്കും. ഒരുപാടു ഉയരത്തില്‍ എത്തുമ്പോള്‍ താഴേക്ക്‌ വീഴ്ത്തും. വീണ്ടും കണ്ണ് മിഴിച്ചു കിടക്കും. പുറത്തെ നിലാവിലേക്ക് നോക്കുമ്പോള്‍ മരത്തിന്റെ ചില്ലകള്‍ ആൾരൂപങ്ങളെ പോലെ തോന്നും. ചിവീടിന്റെ ശബദം എന്നെ കളിക്കാക്കി ചിരിക്കും പോലെ. സമയം കടന്നു പോകുന്നത് ക്ലോക്കിലെ സൂചിയുടെ ശബ്ദത്തിലൂടെ അറിയാം.
പിന്നെ അമ്പലത്തിലെ സുപ്രഭാദം കാതില്‍ വീഴുമ്പോ മനസ്സില്‍ ജീവന്‍ തുടിക്കും. ഒടുവിലെപ്പോലോ ഇരുട്ടിന്നെ ഞാന്‍ ഒരുപാടു സ്നേഹിച്ചു തുടങ്ങി. ഇടയ്ക്കു ശബ്ദമുണ്ടാക്കാതെ ഞാന്‍ വാതില്‍ തുറന്നു പുറത്തു കടക്കും. നനുത്ത ശബ്ദത്തില്‍ മഞ്ഞു പെയ്യുനുണ്ടാക്കും. മണ്ണിന്റെ കുതിര്‍ന്ന ഗന്ധം. മുറ്റത്തെ വെള്ള ചെമ്പരത്തിയില്‍ പടര്‍ന്നു കയറിയ മുല്ലവള്ളിയിലെ പകുതി വിടര്‍ന്ന മുല്ലമൊട്ടുകള്‍. മുന്നിലെ വഴികലറിയാതെ ഞാന്‍ നടന്നു സ്വപ്നാടനത്തില്‍ എന്ന  പോലെ.
വഴിയരികിലെ പുല്‍ നാമ്പുകളില്‍ നിറയെ മഞ്ഞുതുള്ളികലായിരുന്നു. ആ നനവ്‌ കാലില്‍ തട്ടുമ്പോ ഞാന്‍ വീണ്ടും വീണ്ടും രാത്രിയില്‍ അനുരക്തയായി മാറുകയായിരുന്നു. ഒടുവിലെപ്പോലോ രാത്രി എന്നെ തനിച്ചാക്കി വിട വാങ്ങാന്‍ ഒരുങ്ങും, വീണ്ടും വരാമെന്ന് കാതിൽ പറഞ്ഞു. വിരഹം അതെത്ര ചെറുതാനെങ്ങിലും വേര്‍പിരിയല്‍ വേദന തന്നെ. എന്നെ കണ്ണില്‍ കണ്ണുനീരിന്റെ മൂടല്‍ പോലെ . ഇനിയൊരു പകല്‍ കഴിയണം അവളെ ഒന്ന് കാണാന്‍. എന്തായാലും വരുമെന്ന പ്രതീക്ഷയില്‍ ഞാനെന്‍റെ പുതിയ കൂട്ടുകരിക്കായി കാത്തിരിക്കുന്നു.
---------------------------------------------------------------------------------------------------------

Sunday, January 9, 2011

എന്റെ മാത്രം നഷ്ടങ്ങള്‍



ഓടു മേഞ്ഞ ആ പഴയ തറവാടും ചുറ്റും പാല പൂക്കുന്ന പാമ്പിന്‍ കാവുകളും, പച്ച നിറത്തില്‍  വരാലുകൾ തുള്ളി നടക്കുന്ന വലിയ കുളവും, ബാല്യത്തിലെ എന്റെ നഷ്ടങ്ങൾ ആണ് . വെളുപ്പിന് അമ്പലത്തില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ജ്ഞാനപ്പാനയും, ആ നിഷ്കളങ്ക ബാല്യത്തിന്റെ ഓര്‍മയും എന്നില്‍ മാഞ്ഞു പോകുന്ന പോലെ. കാലത്ത് പാതി തുറന്ന കണ്ണുകളോടെ കയില്‍ ഉമികരിയും വെച്ച് മടി പിടിച്ചിരുന്നു മതി വരാത്ത പോലെ .

അവധിക്കാലത്തിനായി കാത്തിരുന്ന് അവസാന പരീക്ഷ കഴിയുന്ന ദിവസത്തെ സന്തോഷം. പിറ്റേന്ന് രാവിലെ തൊട്ടു മടി പിടിച്ചു കിടന്നു ഉറങ്ങാം. അമ്പലത്തില്‍ പോയി പായസവും കൊണ്ട് തിരിച്ചു വരും. അന്നത്തെ ആ ശർക്കര  പായസത്തിന്റെ രുചി ഇന്നും നാവിലുണ്ട്. ഞാനെന്നും ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. മാവിന്‍ ചുവട്ടില്‍,  കളികൂട്ടുകാരുമായി ഉണ്ണിപ്പുര വെച്ചു കളിക്കുമ്പോൾ ആവും മുന്നിലേക്ക്‌ നല്ല പഴുത്ത മാങ്ങാ വന്നു വീഴുക. പിന്നേ മാങ്ങയും കടിച്ചു അതിറെ ചാറും ഒലിപ്പിച്ചു, അമ്പലത്തിന്ലെ വെളുത്ത മണലിലൂടെ നടക്കും. ചെറിയ കുഴികള്‍ കുഴിച്ചു കുഴിയാനയെ പിടിച്ചും, പറമ്പിലെ ഇല മംഗലം പൊട്ടിച്ചു,  പൊടി കളയാൻ തലയിൽ തേച്ചു അതിന്റെ എരിവും നുകര്‍ന്ന് സ്വപ്നം കണ്ടു ഉള്ള നടത്തം. അതു എത്ര നേരമെന്നു ഞാന്‍ പോലും അറിയാറില്ല.

ബാല്യത്തിന്റെ നിഷ്കളങ്കത എനിക്കിനി ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടമായി മനസ്സില്‍ നീറി നീറി കിടക്കുകയാണ്. ഒന്നും അറിയാത്ത ആ കാലത്തില്‍ നിന്നും ഈ പ്രരാബ്ദങ്ങള്‍ക്കും ആധി കളുടെയും നടുവിലേക്ക് എന്റെ വലിച്ചെറിഞ്ഞിട്ട്‌ നീ ചിരിക്കുകയാണോ എന്റെ കൃഷ്ണ.