Wednesday, December 28, 2011

ഒരു പറിച്ചു നടല്‍


ഒരു പറിച്ചു നടല്‍
എന്റെ ബ്ലോഗ്ഗ് സ്ഥിരമായി വായിക്കാറുള്ള എന്റെ സുഹൃത്ത്‌ എന്നൊരു ചോദിച്ചു സ്ത്രീകളെ പറ്റി എന്താ ഒന്നും എഴുതാത്തതെന്ന്. അപ്പോളാണ് ഞാനും ചിന്തിച്ചത്, പല നാടുകളിലായി ജീവിതം ഒരു കടമ പോലെ ജീവിച്ചു തീര്‍ക്കുന്ന സഹോദരിമാര്‍ക്കായ്‌ ഒന്നും എഴുതിയില്ലല്ലോ എന്ന് . എന്റെ ഈ ഒരു ബ്ലോഗ്ഗ് എത്ര പേര്‍ വായിക്കും ആരൊക്കെ മനസിലാക്കും എന്ന് എനിക്ക് അറിയില്ല.

ഒരു പെണ്‍കുട്ടി ജനിച്ച നാള്‍ മുതല്‍ എല്ലാവരുടേം മനസ്സില്‍ ഒരു ഭാരമാണ്. എന്നെങ്കിലും ഒഴിച്ച് വിടേണ്ട ഒരു ഭാരം അത് സ്വന്തം അമ്മക്ക് പോലും. പൂമ്പാറ്റപോലെ പാറി നടക്കുന്ന അവളെ നോക്കി ഇവളെ എങ്ങനെ കെട്ടിച്ചു വിടും എന്ന് ചിന്തിച്ചു നെടുവീര്‍പ്പിടുന്ന അച്ഛനമ്മമാര്‍. ചുരുക്കം ചില ഭാഗ്യം ഉള്ള പെണ്‍കുട്ടികള്‍ക്ക് മാത്രം ആണ്‍ മക്കളെക്കാള്‍ സ്നേഹം കിട്ടുന്നു, അവളെ കുടുംബത്തിലെ ഐശ്വര്യമായി കാണുന്നു. കല്യാണത്തിന് ശേഷവും അച്ഛനും അമ്മയും അവളുടെ കൂടെ എല്ലാ സന്തോഷത്തിലും ദുഖത്തിലും കൂടെ നില്‍ക്കുന്നു. എന്നാല്‍ ഭൂരിഭാഗം പേരുടെയും ജീവിതം ചെന്ന് കയറുന്ന വീട്, വീട്ടുകാര്‍ എന്നിവരെ ആശ്രയിച്ചിരിക്കും. 

സ്ത്രീ സ്വാതന്ത്യം കൊട്ടിഘോഷിക്കുന്ന നമ്മുടെ നാട്ടിലും പഠിക്കാന്‍ പോയ മകള്‍ തിരിച്ചെത്തും വരെ ആധിയോടെ വീട്ടുകാര്‍ കാത്തിരിക്കുന്ന സാഹചര്യമാണ് ഇന്നും. എന്നോ വില്‍ക്കാനുള്ള ഒരു മാടിനെ പോലെ ഭക്ഷണം തന്നു, വസ്ത്രം തന്നു അവളെ അവര്‍ വളര്‍ത്തുന്നു. തുറിച്ചു നോക്കുന്ന കണ്ണ്കള്‍ക്ക് നടുവിലൂടെ അവള്‍ വളര്‍ന്നു വരുന്നു. ഇഷ്ടപെട്ടതൊന്നും ചെയ്യാന്‍ പറ്റാതെ കുറെ നിയന്ത്രണ രേഖകുള്ളില്‍ അവളുടെ ജീവിതം ഒതുക്കപെടുന്നു. അച്ഛനമ്മമാര്‍ക്ക് ചെയ്യാന്‍ പറ്റാതെ പോയ കടമകള്‍ അവളുടെ ഉള്ളില്‍ എന്നേക്കുമായി മൂടി കിടക്കുന്നു. പഠിക്കുക ജോലി സമ്പാദിക്കുക എന്നതൊക്കെ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് മിക്കവാറും ഒരു മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതാം. എത്ര പഠിച്ചാലും ഒറ്റയ്ക്ക് പുറമേ പോകാന്‍ കഴിയാതെ എത്ര പേര്‍ ആ മോഹമൊക്കെ ഉപേക്ഷിച്ചു ശമ്പളം പറ്റാത്ത ജോലിക്കാരിയെ പോലെ കഴിയുന്നു.

ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാളുടെ ജീവിതത്തിനു വേണ്ടി അവളുടെ പടിപ്പ് , ഭാവി എല്ലാം തീറെഴുതുന്നു. ചെന്ന് കയറുന്ന വീടിലെ സാഹചര്യം, അവിടുത്തെ ആള്‍ക്കാരുടെ  മനോഭാവം അത് അനുസരിച്ച് അവളുടെ ജീവിതം തീരുമാനിക്കപെടുന്നു. ഒരു ദിവസം കൊണ്ട് ജനിച്ചു വളര്‍ന്ന വീട്ടില്‍ അവള്‍ അന്യയാകുന്നു. പടിയിറങ്ങി പോകുമ്പോ അമ്മമാര് കരയുന്നത് ചിലപ്പോ ആനന്ദ അശ്രുവാകം. " ഇന്ന് മുതല്‍ ഇവരെ നീ അമ്മയെന്ന് വിളിക്കണം, അച്ഛനെന്നു വിളിക്കണം , അവര് പ്രായമായവരാണ്  അവരുടെ സ്വഭാവത്തിനനുസരിച്ചു നീ മാറണം. പറയുന്നത് ഒക്കേ അനുസരിക്കണം. ഇഷ്ടമില്ലാത്ത എന്തെങ്ങിലും പറഞ്ഞാലും ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിടണം." അങ്ങനെ പല ഉപദേശങ്ങള്‍. ഒരു കുരിശു ചുമലില്‍ നിന്ന് മാറ്റിയ സന്തോഷത്തോടെ അവളുടെ വീട്ടുകാര്‍ സുഖമായ് ഉറങ്ങുന്നു.

അങ്ങനെ വേരോടെ പിഴുതു മാറ്റി വെള്ളമൊഴിച്ച് , വളമിട്ടു വേറെ ഒരു മണ്ണില്‍ ഒരു പറിച്ചു നടല്‍. പേടിയോടെ കാലൊച്ച കേള്‍ക്കാതെ ആ വീട്ടില്‍ അവള്‍ നടക്കുന്നു.അപരിചിതമായ  ആ ചുറ്റുപാടില്‍ അവള്‍ അവളെ തന്നെ പാകപെടുത്തിഎടുക്കാന്‍ ശ്രമിക്കുന്നു. ഒരിക്കലും അത് എളുപ്പമല്ല. എത്ര മാനസിക പിരിമുറുക്കം അവള്‍ അനുഭവിക്കുന്നു. പുതിയ പെണ്ണിനെ അളക്കുന്ന കണ്ണുകൾ ക്കിടയിലൂടെ അവള്‍ നടക്കുന്നു, ഇരിക്കുന്നു, പണികള്‍ ചെയ്യുന്നു ഒരു പാവയെ പോലെ. എന്നാലോ എന്നും ആ വീട്ടിലും അവള്‍ അന്യയാണ്. പുതിയ  വീട്ടില്‍ അവളുടെ സ്ഥാനം എന്താണ് എന്ന്. ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്നും അതാന്നു ഇനി നിന്റെ വീടെന്നു പറഞ്ഞാണല്ലോ അയച്ചത്. എന്നിട്ടിവിടെ കേള്‍ക്കുന്നു നിന്റെ വീട്, വീട്ടുകാര്‍ എന്ന്. ഇത് ന്യായമോ? 

ഒരു കുഞ്ഞുആകുന്നതോടെ അവളുടെ സ്ഥാനം വീടിന്റെ അതിര്‍ത്തിയിലേക് ഒതുങ്ങുന്നു. ചെയ്യുന്ന എല്ലാ കാര്യത്തിലും കുറ്റം മാത്രം എല്ലാവരും കാണുന്നു. സ്വന്തമായി ഒരു അഭിപ്രായം പെണ്‍കുട്ടികള്‍ക്ക് പാടില്ല, അവള്‍ ഒറ്റക്ക് പു റത്തു പോകാന്‍ പാടില്ല, സ്വന്തം വീട്ടില്‍ പോകാന്‍ അമ്മയെ കാണാന്‍ വേറെ ഒരാളുടെ അനുവാദം, സഹായം എല്ലാം വേണ്ടി വരുന്നു . അത്ര നാള്‍ വരെ എല്ലാം എന്ന് കരുതിയ കൂട്ടുകാരും ജീവിതത്തില്‍ ഇല്ലാതാകുന്നു.

എത്ര പുറമേ കാണിച്ചാലും അമ്മമാര്‍ക്ക് സ്വന്തം മകളെ പോലെ വേറെ ഒരു പെണ്‍കുട്ടിയെ കാണാന്‍ കഴിയുന്നില്ല. മകള്‍ പറയുന്ന ഒരു കാര്യം തന്നെ മരുമകള്‍ പറഞ്ഞാല്‍ അത് പരാതിയാകുന്നു. മകളോട് തുറന്നു പറയുന്ന പോലെ മരുമകളോട് അമ്മമാര്‍ മനസ്സ് തുറന്നു പരയുനില്ല ഒന്നും. ഇസ്ടപെടാത്ത എന്തെങ്ങിലും ചെയ്താല്‍ വേറെ ആളുകളോട്  പറയുന്നു എന്നല്ലാതെ. മകള്‍ വാങ്ങി കൊടുക്കുന്ന ഒരു സാധനത്തിന്റെ വില മരുമകള്‍ എന്ത് കൊടുത്താലും കിട്ടില്ല. എത്രയൊക്കെ പുരോഗമിച്ചു  എന്ന് പറഞ്ഞാലും " അവളെ എന്റെ മകളെക്കാള്‍  നാന്‍ സ്നേഹിക്കുന്നു " എന്ന് ഒരു അമ്മ മരുമകളെ പറ്റി പറഞ്ഞാലും ഇന്നും മിക്ക വീടുകളിലും എന്തൊകെയോ നീറി പടരുന്നു.

ഓരോരുത്തര്‍ക്കും അവരുടെതായ ന്യായങ്ങള്‍ ഉണ്ടാകും. അമ്മക്ക് പറയാന്‍ അമ്മയുടെ, അച്ഛന് അച്ഛന്റെ , മകള്‍ക്ക് അവളുടെ , മരുമകള്‍ക്ക് അവളുടെ, ഭര്‍ത്താവിനു അവന്റെ. അവസാനം അതില്‍ ന്യായം  നോക്കി വിധി കല്പിക്കുന്നതാര്? എന്റെ നിന്റെ എന്നാ വേര്‍തിരിവില്ലാതെ ഒരു കുടുംബം എന്ന് മുന്നോട്ടു പോകുന്നോ അന്ന് അത് സ്വര്‍ഗമാകും. വിവാഹം ചെയ്തു കൊടുത്ത മകള്‍ അവള്‍ ആ വീടിനെ സ്നേഹിക്കണം, ആ അമ്മയെ സ്നേഹിക്കണം എന്ന് മനസിലാകി കൊടുക്കുന്നതോടെ അമ്മയുടെ കടമ തീര്‍ന്നു. അല്ലാതെ അവരുടെ ജീവിതത്തില്‍ ഇടയ്ക്കിടെ വലിഞ്ഞു കയറി ഇടപെടാനുള്ള അധികാരം അമ്മമാര്കില്ലതാകുന്നു.

ഇന്നും നേരം ഇരുട്ടുമ്പോള്‍ ടി വിയുടെ മുന്നില്‍ ഇരുന്നു കണ്ണിമക്കാതെ സീരിയല്‍ കാന്നുന്ന ആളുകള്‍ ഉള്ളതിന് കാരണവും, സീരിയല്‍ നിര്‍മാതാക്കള്‍ കാശു ഉണ്ടാക്കുന്നതും ഈ ഒരു മകള്‍ മരുമകള്‍ തിരിവ് വെച്ചാണല്ലോ. മരുമകളെ തല്ലുകയും തൊഴിക്കുകയും ചെയ്യുന്ന കഥ മാറ്റി ക്രൂരയായ മരുമകളെ കാണിച്ചു തുടങ്ങി എന്നല്ലാതെ വലിയ മാറ്റമൊന്നുമില്ല. ഭാര്യ എന്ത് തോന്നിവാസം കാണിച്ചാലും കൂടുനില്‍ക്കുന്ന ഭര്‍ത്താവും, ഭാര്യയുടെ സന്തോഷതിനായ്  എന്തിനും തുള്ളുന്ന കോന്തന്‍ ഭര്‍ത്താവും  ഈ കഥാപാത്രങ്ങള്‍ കഥാ രചയിതാകള്‍ക്ക് കിട്ടുന്നത് ചുറ്റുമുള്ള ജീവിതത്തില്‍ നിന്നോ?

ഇനി നാളെ നമ്മളും ഇത് പോലൊക്കെ തന്നെ ആയി മാറുമോ? എന്റെ മകന്റെ ജീവിതത്തിലും  ഒരു പെണ്‍കുട്ടി കടന്നു വരും, എന്റെ മകള് വേറെ കുടുംബതിലേക്കു പോകും. അന്ന് സാഹചര്യങ്ങള്‍ ഒരു പാട് മാറിയിരിക്കാം. എത്ര സ്നേഹിച്ചാലും തിരിച്ചു കിട്ടാത്ത സ്നേഹം അതൊരു വിങ്ങലാണ് എന്ന് എനിക്ക് ഈ ജീവിതം മനസിലാക്കി  തരുന്നു. 



*****************************************************************************************