Tuesday, March 13, 2018

ചുവന്ന വാക പൂക്കൾ

വാകപ്പൂക്കൾ വീണു കിടന്നിരുന്ന നിരത്തിലൂടെ അവൾ നടന്നു നീങ്ങി.  ആരൊക്കെയോ ചവിട്ടി മെതിച്ച പൂക്കൾ ഇളം വെയിലിൽ പറ്റി കിടന്നു,  ചിറകറ്റ ശലഭങ്ങളെ പോലെ. അവളുടെ കണ്ണിൽ കണ്ണീരിന്റെ മറയായിരുന്നു . കുറ്റബോധത്തിന്റെയോ,  നിസ്സഹായതയുടെയോ നെരിപ്പോട് അവളുടെ ഉള്ളിൽ എരിഞ്ഞു കൊണ്ടിരുന്നു.

ആദ്യമായി ആ കലാലയത്തിൽ കാല് കുത്തിയപ്പോൾ   അവളുടെ കാലുകൾ വിറച്ചിരുന്നു.  എത്രയോ കണ്ണുകൾ തന്റെ നേരെ നീളുന്നത് അവൾ അറിഞ്ഞു.  ഓരോ ദിവസം കഴിയുന്നതോടെ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ അവൾ ആസ്വദിക്കുകയായിരുന്നു.
വേദനകൾ മാത്രമുള്ള വീട്ടിൽ നിന്നു നേരം പുലർന്നു അവിടേക്കു ഓടി അണയാൻ അവളെന്നും കൊതിച്ചു .
അവനെ ആദ്യമായി കണ്ട ദിവസം സിനിമയിൽ കാണുന്ന പോലെ മഴ പെയ്തില്ല,  പൂക്കൾ ആകാശത്തു നിന്നു പെയ്തില്ല,  അടിവയറ്റിൽ മഞ്ഞു വീഴുന്ന പോലെയും തോന്നിയില്ല.  മറിച്ചു സമരത്തിന്റെ മുൻപന്തിയിൽ നടക്കുന്ന അവനെ കാണുമ്പോൾ ഭയം കലർന്ന ഒരു അകൽച്ച ആണ് തോന്നിയത് . ഒരു ദിവസം ജൂനിയർ വിദ്യാർത്ഥിനികളെ പരിചയപ്പെടുന്ന ചടങ്ങിൽ എന്റെ എതിരെ വന്നിരുന്നപ്പോളും ആ മുഖത്തു നോക്കാതെ ഞാൻ തല കുമ്പിട്ടു ഇരുന്നു
അന്ന് അവളൊരു സിൽക്ക് പാവാട ആണ് ഇട്ടിരുന്നത്. അമ്മയുടെ പഴയ സാരി വെട്ടി തയ്ച്ചതാണ് .പുതിയ തുണി വാങ്ങാനും തയ്ക്കാനും ആരോട് പറയാൻ . പാതി ബോധത്തിൽ കയറി വരുന്ന അച്ഛനോടോ ? അതോ അവിടെയും ഇവിടെയും വീടുപണി ചെയ്തു ഓരോ ദിവസം തള്ളി നീക്കുന്ന അമ്മയോടോ ?
അന്നു അവൻ അവളോട്‌ പറഞ്ഞു "താനിതു പോലെ ഒട്ടി കിടക്കുന്ന വസ്ത്രം ധരിക്കരുത്   പലരും പല കണ്ണിലൂടെ ആണ് നോക്കുക " എനിക്കു സങ്കടം വന്നു അതു കേട്ടപ്പോൾ  .പിന്നെയും പലവട്ടം അവർ കണ്ടു മുട്ടി. ഇടനാഴികളിൽ വെച്ചും ചൂള മരങ്ങൾ തിങ്ങി നിറഞ്ഞ ക്യാമ്പസ്സിലും,  പൊടി മണം നിറഞ്ഞ ലൈബ്രറിയിൽ . അവൾക്കു വേണ്ടി അവൻ ഒരുപാട് പുസ്തകങ്ങൾ കൊണ്ട്‌ കൊടുത്തു. അവന്റെ ഉച്ച ഭക്ഷണം അവൾക്കു പങ്കിട്ടു കൊടുത്തു. ലോകത്തിലെ പല കാര്യങ്ങളും അവർ ചർച്ച ചെയ്തു.  ബസ്സു കാത്തു നിന്നു
 അവസാനം ബസ്സു നിർത്താതെ പോകുമ്പോൾ അവൻ അവളെ വീടിനടുത്തു വണ്ടിയിൽ കൊണ്ട് പോയി  .
ഒരു മാസത്തെ അവധി അടുത്തു .അവനെ ഒന്ന് കാണാൻ പോയിട്ട് ഫോൺ വിളിക്കാനോ കത്തെഴുതാനോ പറ്റാത്ത സ്ഥിതി. ശ്വാസം ഇല്ലാതെ പിന്നെയും ജീവിക്കാം എന്നു പോലും അവൾക്കു തോന്നി. വീട്ടിലെ പ്രാരാബ്ധങ്ങളും അച്ഛനും അമ്മയും തമ്മിലുള്ള വാക്കേറ്റവും ആയി ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി . "പെണ്ണേ നീ ഓർക്കുമ്പോൾ അപ്പോൾ തന്നെ ഞാൻ മുന്നിൽ വരും " എന്നു വാക്ക് പറഞ്ഞ അവനെ പിന്നെ കണ്ടില്ല  . എല്ലാ കലാലയ പ്രണയം പോലെ അതും ഒരു നേരം പോക്കാകുമോ എന്നവൾ ഭയന്നു.
അതിനിടയിൽ അവൾ പോലും അറിയാതെ അവളുടെ കല്യാണം ഉറപ്പിക്കാനുള്ള ചർച്ചകളും കേട്ടു വീട്ടിൽ . " ഇതു നടന്നു കിട്ടിയാൽ കുടുംബം രക്ഷപെട്ടു. .മൂന്ന് ബ്ലേഡ് കമ്പനി ആണ് അവർക്കു " എന്നൊക്കെ ചേട്ടൻ പറയുന്നത് കേട്ടപ്പോൾ എവിടെയോ അപകടം മണത്തു .

പുസ്തക താളിൽ കുറിച്ചിട്ട അവന്റെ നമ്പറിൽ ടെലിഫോൺ ബൂത്തിൽ പോയി വിളിച്ചു നോക്കി .ഓരോ ബെല്ലും  അപ്പുറത്ത് മുഴങ്ങുമ്പോൾ അവളുടെ ഹൃദയം പെരുമ്പറ പോലെ മുഴങ്ങി കൊണ്ടിരുന്നു . ഒരു അനക്കവും ഇല്ല. കത്തെഴുതി പോസ്റ്റ്‌ ചെയ്തു  മറുപടി ഇല്ല.  രാത്രിയിൽ അവളുടെ കണ്ണീര് വീണു തലയിണ കുതിർന്നു.
ഒടുവിൽ കോളേജ് തുറന്നു.  നടന്നിട്ടും എത്താത്ത പോലെ. കുറെ പ്രതീക്ഷയോടെ കണ്ണുകൾ പരതി അവനെ കണ്ടില്ല.  കഴിയുന്നതും മറ്റാരും അറിയാതെ സൂക്ഷിച്ച ബന്ധം ആയതിനാൽ ആരോടും ചോദിക്കാൻ ധൈര്യം വന്നില്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. അതിനിടയിൽ അവളെ കാണാൻ ആരൊക്കെയോ വന്നു.  ഒരു യന്ത്രം പോലെ അവരുടെ മുന്നിൽ പോയി നിന്നു .  അവർക്കു വീട്ടിൽ പണിയൊക്കെ ചെയ്യുന്ന, വയസ്സായ അമ്മയെ നോക്കുന്ന ഒരു പെണ്ണ് മതിയെന്ന്.  അതുകൊണ്ട് ഇനി കോളേജിൽ പോണ്ടെന്നു അച്ഛന്റെ കല്പ്പന.  അവൻ ഒരിക്കൽ അവളോട്‌ പറഞ്ഞു " താൻ പറ്റുന്ന വരെ പഠിച്ചോ,  എന്നിട്ടു ജോലിയൊക്കെ ചെയ്തോ ..ഞാൻ നമ്മുടെ മക്കളെയും നോക്കി വീട്ടിൽ ഇരുന്നോളാം " . അതോർത്തു അവളുടെ കണ്ണു നിറഞ്ഞു.  ഒരു ജന്മത്തെ മുഴുവൻ സ്വപ്നം കണ്ടു തീർത്തിട്ട് എവിടെയോ മറഞ്ഞിരിക്കുന്ന അവനോടു ആദ്യമായി അവൾക്കു പരിഭവം തോന്നി .
കല്യാണത്തിന് കത്തു അടിച്ചപ്പോൾ അതു കൊണ്ടു കൊടുക്കാൻ എന്നു പറഞ്ഞു അവൾ കോളേജിലേക്ക് പോയി. "കല്യാണത്തിന് ചെലവ് ഉണ്ട് കേട്ടോ " എന്നു കൂട്ടുകാർ കളിയാക്കി . ഇടയ്ക്കു അവന്റെ ഒപ്പം എപ്പോഴും കാണാറുള്ള കൂട്ടുകാരനെ കണ്ടു.  അവനെ പറ്റി തിരക്കി " നീ അറിഞ്ഞില്ലേ ഒന്നും അവനു കീമോതെറാപ്പി നടന്നു കൊണ്ടിരിക്കുകയാണ് . ഞാൻ കണ്ടിരുന്നു കണ്ടാൽ സഹിക്കില്ല ..മുടിയൊക്കെ പോയി. ലാസ്റ്റ് സ്റ്റേജ് ആയതു കൊണ്ടു രക്ഷയില്ലെന്ന് " പിന്നെ എന്തൊക്കെയോ അയാൾ പറഞ്ഞു കൊണ്ടിരുന്നു. കണ്ണുകളിൽ ഇരുട്ട് കയറിയ പോലെ ചെവിയിൽ ഒരു മൂളൽ മാത്രം.  അവിടുന്നു ഓടി ഭൂമിയുടെ അറ്റം വരെ പോകാൻ അവൾ ആശിച്ചു.
അവന്റെ കൈ പിടിച്ചു നടന്ന വഴിയിലൂടെ അവൾ വേച്ചു വേച്ചു നടന്നു . ശക്തിയിൽ എന്തോ ദേഹത്ത് വന്നു ഇടിച്ചു തെറിപ്പിച്ചു.  ശരീരം മുഴുവൻ നുറുങ്ങുന്ന വേദന . പിന്നെ ഭാരമില്ലാതെ പറന്നു പോകുന്ന പോലെ  ആരൊക്കെയോ തന്റെ ശരീരം ഒരു കാറിൽ എടുത്തു കയറ്റുന്നു .
അപ്പൂപ്പൻ താടി പോലെ അവൾ പാറി നടന്നു അതുവരെ ഇല്ലാത്ത സ്വാതന്ത്ര്യം അനുഭവിച്ചു കൊണ്ടു.  ഇനി ആരെയും പേടിക്കാതെ അവനെ കാണാൻ അവൾക്കു പോകാം . അവനെ തോൽപ്പിച്ചു എന്നു പറഞ്ഞു അവനെ ദേഷ്യം പിടിപ്പിക്കാം.  ശാന്തമായി ഉറങ്ങുന്ന പോലെ ഉള്ളത് അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അപ്പോളും അവളുടെ ശരീരത്തിൽ വാക പൂക്കൾ പറ്റി കിടന്നിരുന്നു.

No comments: