Tuesday, February 22, 2011

കലികാലം


അന്ന് ഞാന്‍ ധൃതിയിൽ  അലമാരയില്‍ എന്തോ  തിരയുകയായിരുന്നു. അപ്പോളാണ് ടീവിയില്‍ നിന്ന് ഓണത്തിന്റെ കുരവ  കേട്ടത്. പെട്ടന്ന് മനസിലൊരു ആവേശം, പക്ഷെ അത് അപ്പോള്‍ തന്നെ കെട്ടടങ്ങി. " എന്ത് ഓണം?"

വീണ്ടും തിരച്ചില്‍ തുടര്‍ന്നു. ഈയിടെയായി  മറവിയുടെ ചിലന്തി  വലകള്‍ ഓര്‍മകളെ മൂടിയിരിക്കുന്നു. ചുമരില്‍ തൂക്കിയിരിക്കുന്ന കലണ്ടറിലെ ചുവന്ന അക്കങ്ങളില്‍ കണ്ണ് പതിഞ്ഞു. ആഗസ്തിൽ ആണ് ഈ  പ്രാവശ്യത്തെ  ഓണം. ഈ പ്രാവശ്യവും ഓണം നാട്ടിൽ ആയിരിക്കും. പ്രത്ത്യേകിച്ചു ഒരു സന്തോഷവും തോന്നുന്നില്ല.  നാട്ടിൽ ഒരു ലിറ്റർ പാലടയിൽ ഒതുങ്ങുന്ന ഓണം.  തുണി കടക്കാർക്കു ചാകര.  അത്ര തന്നെ. ആരാ അമ്മേ മാവേലി എന്നു ചോദിക്കുമ്പോൾ ഗൂഗിൾ തപ്പുന്ന പുതിയ ജനറേഷൻ അമ്മമാർ. പഴയ കാല കളികൾ ഒക്കെ സന്ദർശന മുറിയിലെ വിഡ്ഢി പെട്ടിയിൽ തെളിയുമ്പോ "so boring" എന്നു പറഞ്ഞു ചാനൽ മാറ്റുന്ന പുതു തലമുറ.

പെട്ടന്ന് അമ്മൂമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. " ഇന്നൊക്കെ എന്ത് ഓണം? ഞങ്ങളുടെ കാലത്തേ ഓണമാണ് ഓണം . കലികാലം ! ശിവ ശിവ " അമ്മൂമ്മയുടെ കണ്ണില്‍ സന്തോഷത്തിന്റെ തിരയിളക്കം കാണാം അത്  പറയുമ്പോള്‍. പണ്ട് അമ്മൂമ്മയെ കാണാന്‍ നല്ല ചന്തമായിരുന്നു എന്ന് അമ്മൂമ്മ തന്നെ പറയാറുണ്ട് . ശെരി യായിരിക്കും ഇപ്പോളും അമ്മൂമ്മയുടെ നിറവും , മുടിയും  ഓക്കേ എന്ത് ഭംഗി ആണെന്നോ . പഞ്ഞി പോലുള്ള വെളുത്ത മുടി അരക്കൊപ്പം എത്തും. മുടി ഒരിക്കല്‍ കൂടി അഴിച്ചു കെട്ടി വെച്ച് അമ്മൂമ്മ കഥ പറയാന്‍ തുടങ്ങി.

" അന്നൊക്കെ ഓണത്തിനാണ് വയറു നിറയെ ആഹാരം കിട്ടുന്നത്. കൊല്ലത്തില്‍ ഒരിക്കല്‍ കിട്ടാറുള്ള ചിട്ടി തുണിയുടെ പാവാടയും ജാക്കറ്റും. പുതിയ കുപ്പായവും ഇട്ടു പാടവരമ്പിലൂടെ ഗമയില്‍ നടന്നു അമ്പലത്തിലേക്ക് പോകും. അന്ന് പാടത്തൊക്കെ  ഓണ കാലത്ത് എത്ര തരം  പൂക്കളായിരുന്നു. പിന്നീട് മത്സരമാണ്‌ ആര് കൂടുതല്‍ പൂവ് പറിക്കും എന്ന്. കൂടയില്‍ പല തരം പൂക്കള്‍ , ചക്കി പൂവും , കാക്ക പൂവും , നെല്ലി പൂവും. ഉച്ചക്ക് കൂടുകാര് കൂടി ഊഞ്ഞാല് ആട്ടമാണ്. എത്ര തരം കളികൾ ആണ് ഇന്നത്തെ പോലെ കമ്പ്യൂട്ടറില്‍ നോക്കി ഊണും ഉറക്കവുമില്ലാത്ത കളികൾ അല്ല . തുമ്പി തുള്ളലും, തല പന്ത് കളിയും, കുറ്റിയും കോലും കളിയും, മുങ്ങാം കുഴിയിടലും. രാത്രി പകുതി വിടര്‍ന്ന മുല്ല മാല മുടിയില്‍ വെച്ച് വാലിട്ടു കണ്ണെഴുതി, വര കുറിയിട്ട്, മുണ്ടും നേര്യേതും ഇട്ടു തിരുവാതിര  കളിയ്ക്കാന്‍ ഒരു പോക്കുണ്ട്.  ഞാനാണ്‌ കൂട്ടത്തില്‍ മുടിയും നിറവുമൊക്കെ. അല്ലേലും നിന്റെ അമ്മയ്ക്കും അനിയത്തിമാർക്കും എന്റെ നിറമൊന്നും  കിട്ടിയിട്ടില്ല. അങ്ങനെ ഒരിക്കല്‍ ഓണത്തിനാണ് ആദ്യമായി നിന്റെ മുത്തച്ചനെ ഞാന്‍ കാണുന്നെ . തുമ്പി കളി കാണാന്‍ ഞാനും കൂട്ടുകാരികളും ഇരിക്കുമ്പോ നിന്റെ മുത്തച്ഛന്‍ എന്നേം നോക്കി ഇരിക്കായിരുന്നു. മുത്തച്ചനെ കണ്ടാലും ആരും നോക്കി പോകും. നല്ല ഒത്ത ഉയരവും, തടിയും, നല്ല നിറവും. പിന്നത്തെ ആഴ്ച തന്നെ എന്നെ പെണ്ണ് ചോദിച്ചു വന്നു. പിന്നത്തെ ഓണത്തിന് നിന്റെ അമ്മേം കൊണ്ട് ഞങ്ങള്‍ ഒന്നിച്ചാ  ഓണകളി കാണാന്‍ പോയത്."

അതൊക്കെ വിവരിക്കുമ്പോ മുഖത്തെ ചുവന്ന കല്ലുള്ള മൂക്കുതിക്കൊപ്പം ആ മുഖവും വെട്ടി തിളങ്ങും.

ഓണത്തിന്റെ അന്ന് വെളുപ്പിനെ എണീറ്റ് കുളത്തിലെ തണുത്തുറഞ്ഞ വെള്ളത്തില്‍ കുളിയും കഴിഞ്ഞു പുതിയ ഉടുപ്പും ഇട്ടു കണ്ണടയില്‍ തിരിഞ്ഞും മറിഞ്ഞും നോക്കി പൂവ് പറിക്കാന്‍ പോകലായിരുന്നു ആദ്യത്തെ പണി. പാടത്തു വിരിഞ്ഞു നില്‍ക്കുന്ന ആമ്പലും, താമരയും ഓക്കേ പറിച്ചു .  പറമ്പിന്റെ ഒരു  അറ്റത്തു കുറെ തുമ്പ പൂക്കളും, മുക്കുറ്റിയും ഉണ്ടായിരുന്നു. ചാണകം കൊണ്ട് മെഴുകിയ കളത്തിൽ നല്ല ഭംഗിയിൽ പൂക്കള്‍ നിരത്തും. ആദ്യമാദ്യം പല നിറത്തിലുള്ള പൂക്കളവും പിന്നീടു നിറം മങ്ങിയ മുസാണ്ടയും,  തുമ്പ പൂവും ഒക്കെ ആവും. വീടിന്റെ തിണ്ണയിൽ ഇരുന്നാൽ  കാണാം പാടത്തു മഞ്ഞ നിറത്തിലുള്ള തുമ്പികള്‍ നിറയെ. അമ്മയും, ഇളയമ്മമാരും  അടുക്കളയില്‍ നാളികേരം ചെരുകുന്ന ശബ്ദവും , പപ്പടം കാച്ചുന്ന മണവും കേക്കുമ്പോ വിശന്നു തുടങ്ങും.

വാഴയിലയുടെ അപ്പുറത്തും, ഇപ്പുറത്തും എല്ലാവരും ഇരിക്കും. എന്നുമില്ലാത്ത പോലെ ചോറിനു നല്ല സ്വാദ് തോന്നും . വയറു നിറയെ ചോറും പായസവും ഓക്കേ കഴിക്കും. സദ്യയുടെ ക്ഷീണത്തില്‍ ഉച്ചക്ക് ബോധം കെട്ടു ഉറക്കവും. രാത്രി ഓണം കൊള്ളാൻ ഉള്ള  ഒരുക്കമാണ്. തൃക്കാക്കര അപ്പനെ കുളിപ്പിച്ച്പു, ള്ളി കുത്തൽ ഞങ്ങൾ കുട്ടികളുടെ പണിയാ.  പല നിറത്തിലുള്ള ചായങ്ങൾ . ആദ്യമാദ്യം നല്ല ഭംഗിയിൽ പുള്ളി കുത്തും, അവസാനം ആവും തോറും വലിയ പൊട്ടുകൾ ആവും . അരി പൊടിയില്‍ വെള്ളം ചേര്‍ത്ത്  വേണ്ടക്കയോ, കാച്ചിലോ ഇട്ടു കൊഴുപ്പാക്കിയാണ് അണിയുക. അട ചുടുന്ന  മണം  കേട്ടാല്‍ അടുക്കളയിലേക്കു ചെല്ലും. എടുക്കാന്‍ കൈ നീട്ടിയാൽ  അമ്മ ഒരു കൊട്ടു തരും . ഓണം കൊണ്ട് കഴിയാതെ കഴിക്കാൻ പാടില്ല എന്നു ശാസിക്കും . ഓണം കൊള്ളാന്‍ പൂജാരി വന്നു തേങ്ങ ഉടച്ചു, രണ്ടു പകുതിയാക്കി അതിൽ തുമ്പയുടെ ഇല പൊട്ടിച്ചു ഇട്ടിട്ടു അതു നീങ്ങുന്ന ദിശ നോക്കി ഫലം പറയും. അനിയനെ കൊണ്ടാണ് അന്ന് ആരാപ്പോ വിളിപ്പിക്കുക . അവന്‍ ഉറക്ക പിച്ചിൽ ഒന്നും മനസ്സിലാവാതെ കണ്ണും തുറുപ്പിച്ചു നിക്കും .  ഉറക്കെ വിളി കാട്ടാൻ  അവനു നാണമാണ് . പിന്നെ അട നിവേദിച്ചു, എല്ലാവരും വീതിച്ചു കഴിച്ചു പിരിയും. പിന്നെ അടുത്ത കൊല്ലാതെ ഓണത്തിനായി കാത്തിരിപ്പു.
ഇന്നു നമ്മുടെ കുട്ടികളോട് ഇതൊക്കെ പറഞ്ഞാ അവർക്കു പുച്ഛം,  ഇതൊക്കെ എന്ത് എന്നൊരു ഭാവം.  അവരെ പറഞ്ഞിട്ട് എന്ത് കാര്യം. നമ്മുടെ സ്ഥിതിയും അതു തന്നെ അല്ലേ.  ചെറുപ്പത്തിൽ നമ്മൾ അനുഭവിച്ച ആ നിർവൃതി ഇന്നു ഉണ്ടോ. 

ഇന്നു ഓണം ടീവിയിലെ പുതിയ സിനിമകൾ.  എന്തോ കടമ പോലെ ആർക്കോ വേണ്ടി ഉണ്ടാക്കുന്ന സദ്യ.  കലോറി ആലോചിച്ചു ടെൻഷൻ അടിച്ചു കുടിക്കുന്ന പായസം. കഴിഞ്ഞു ആഘോഷം. 

"ശിവ ശിവ കലികാലം! " അമ്മൂമ്മയെ പോലെ ഞാനും പിറുപിറുത്തു.

1 comment:

Unknown said...

Riya kutty very nice. u have taken me to my childhood memory when we have been in kerala for 4 yrs...keep it up baby